Tuesday 16 April 2013

ശ്രീലങ്കന്‍ വംശീയതയും തമിഴ് രാഷ്ട്രീയവും



  
 ശ്രീലങ്കന്‍ വംശീയതയും തമിഴ് രാഷ്ട്രീയവും



അടുത്ത കാലത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും സാധാരണക്കാരുടെ കണ്ണുകള്‍ നനയിച്ച ഒരു ചിത്രമായിരുന്നു വേലുപ്പിള്ള പ്രഭാകരന്റെ പന്ത്രണ്ടു വയസു മാത്രം പ്രായമായ മകന്റെ നിഷ്ഠുര കൊലപാതകം. വളരെ വേദനയുളവാക്കിയപ്രഭാകരന്റെ മകന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍,   ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ ഒക്കെ പുറത്തു വന്നതോട്കൂടിയാണ്  ശ്രീലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ തമിഴ്വികാരം   ആളിക്കത്തിക്കുവാന്‍ പ്രേരകമായത്. .  

കഴിഞ്ഞ നാല് വര്‍ഷമായി ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ചിട്ട്. പക്ഷെ, തമിഴ് ജനതയുടെ മനസ്സില്‍ യുദ്ധം ഒരിക്കലും അവസാനിച്ചിരുന്നില്ല. അവരുടെ മുറിവുകള്‍ ഉണ്ടാക്കുവാന്‍ പോന്ന, അല്ലെങ്കില്‍ അവരുടെ പോരാട്ട വീര്യം നിലനിര്‍ത്തുവാന്‍ പോന്ന നേതൃത്വം വേലുപ്പിള്ള പ്രഭാകരന്റെ കൊലപാതകത്തോട് കൂടി എന്നേയ്ക്കുമായി നഷ്ടമായി. പകരം പുതിയൊരു നേതാവ് അവരില്‍ നിന്നും ഇതുവരെയും വളര്‍ന്നു വന്നില്ല. അല്ലെങ്കില്‍ വളര്‍ന്നു വരുവാന്‍ ശ്രീലങ്കന്‍ സൈന്യം അനുവദിച്ചില്ല. തമിഴ്ജനത തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ശ്രീലങ്ക ഇപ്പോഴും ശ്രീലങ്കന്‍ പട്ടാളത്തിന്റെ കനത്ത കാവലില്‍ ആണ്. അവിടെ ഓരോ ഇലയനങ്ങുനതും അവരുടെ ഇന്റെലിജെന്‍സ്‌ അറിയുന്നു. ഇപ്പോഴും ശ്രീലങ്കന്‍ സൈന്യത്തിന്റെ കിരാത അക്രമങ്ങള്‍ ആണ് തമിഴ് ജനതയുടെ മേല്‍ നടക്കുന്നത്. തിരുവായ്ക്ക് എതിര്‍ വായില്ല. റൈഡ് നടത്തി തമിഴ് ജനതയുടെ കയ്യില്‍ ഉണ്ടായിരുന്ന വെടിക്കോപ്പുകള്‍ എല്ലാം സൈന്യം പിടിച്ചെടുത്തു. പാലായനം ചെയ്ത അവര്‍ സ്വന്തമായി വീടും കുടിയും ഇല്ലാതെ ആട്ടിയിറക്കപ്പെട്ടവരെ പോലെ ജനിച്ചു വളര്‍ന്ന മണ്ണില്‍ ജീവിക്കുന്നു. അവരുടെ സ്ത്രീകള്‍ ബലാല്‍ക്കാരം ചെയപ്പെടുന്നു, കുട്ടികള്‍ പീഡനം അനുഭവിക്കുന്നു. രാജ്യ സുരക്ഷയുടെ പേരില്‍ അവരുടെ ഓരോ നീക്കവും ശ്രദ്ധിക്കപ്പെടുന്നു. യാതൊരു സ്വകാര്യതയുമില്ലാത്ത ജീവിതം ശ്രീലങ്കന്‍ തമിഴന്റെ ഉറക്കം കെടുത്തുന്നു.



തമിഴന്റെ മനസ് വളരെ തീവ്രമാണ്. തമിഴ് എന്ന വാക്ക് എവിടെയെല്ലാം കേള്‍ക്കുന്നോ, അവിടെ എല്ലാം തമിഴന്‍ ഓടിയെത്തും. വല്ലാത്തൊരു വൈകാരികത ആണ്, തമിഴ് എന്ന ഈ പദത്തിനോട്. തമിഴ് ദേശിയത ഒരു പ്രത്യേക ഈലം രൂപീകരിക്കുവാന്‍ പോലും തമിഴന്റെ മനസ്സിനെ രൂപപ്പെടുത്തിയിരിക്കയാണ്. നദീജല കാര്യത്തില്‍ ആയാലും, ഭാഷാ പ്രശ്നത്തില്‍ ആയാലും,  തമിഴ്‌നാടിന് ബാധകമാകുന്ന അല്ലെങ്കില്‍ തമിഴന്റെ സംസ്ഥാനത്തിന് ഏതെങ്കിലും തരത്തില്‍ ബാധകമായേക്കാവുന്ന ഒരു വിഷയമുണ്ടെങ്കില്‍ തമിഴ് ജനതയുടെ മനസ്സ് ആളിക്കത്തുംഅത്രയും തീവ്രമാണ് ഓരോ തമിഴന്റെയും മനസ്സ്. പലപ്പോഴും ഈ തീവ്രമനോഭാവം തന്നെയാണ് തമിഴ്‌നാട്ടിലെ മാറി മാറി വരുന്ന രാഷ്‌ട്രീയ കക്ഷികളും മുതലെടുക്കുന്നത്.  ലോകത്തിന്റെഏതു  ഭാഗത്ത് ജീവിക്കുന്ന തമിഴന്‍ ആണെങ്കിലും അവന്റെ മനസ് തമിഴ് ദേശിയതയില്‍ ഇഴുകി ചേര്‍ന്നിരിക്കുകയാണ്.

ശ്രീലങ്ക ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ രാജ്യമാണ്.  അതിര്‍ത്തി  രാജ്യങ്ങളും ആയി അത്ര നല്ല ബന്ധം അല്ല ഇപ്പോള്‍ ഇന്ത്യക്ക് ഉള്ളത്. പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍പക്കക്കാരുമായി നല്ല ബന്ധം ഉണ്ടായിരുന്ന നമ്മുടെ രാജ്യത്തിന്‌, ഇപ്പോള്‍ ശ്രീലങ്ക, നേപ്പാള്‍, അഫ്ഘാനിസ്ഥാന്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളുമായി അത്ര സുഖകരമായ ബന്ധത്തില്‍ അല്ല. ഇത് ശക്തമായി തിരിച്ചറിയുന്ന ചൈന, ഇന്ത്യക്ക് ചുറ്റും തങ്ങളുടെ കോളനികള്‍ പണിയുകയാണ്. പാകിസ്ഥാനില്‍ ഗൌഡര്‍ തുറമുഖം മാത്രമല്ല, ആ പട്ടണം മുഴുവന്‍ അവര്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കിയിരിക്കയാണ്. നേപ്പാളിലും, ബംഗ്ലാദേശിലും, ശ്രീലങ്കയിലും തങ്ങളുടെ കോളനികള്‍ സ്ഥാപിക്കുവാനുള്ള ഒരുക്കത്തില്‍ ആണ്. ഇത് ഫലത്തില്‍ ഇന്ത്യക്ക് വളരെ ദോഷകരമായി ഭാവിക്കും.

ശ്രീലങ്കയില്‍ നടക്കുന്നത്

 ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇ.യും തമ്മില്‍ നടന്ന യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ അന്താരാഷ്ട്ര മനുഷ്യത്വ നിയമത്തിന്റെയും യുദ്ധധാര്‍മികതയുമായി ബന്ധപ്പെട്ട വിവിധ ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ നിയോഗിച്ച സമിതി കണ്ടെത്തി. എല്‍.ടി.ടി.ഇ.ക്കെതിരായ ആക്രമണമെന്ന പേരില്‍ തമിഴ്‌വംശജരെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. അതില്‍ അവര്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്.  പരക്കെ ഷെല്ലാക്രമണം നടത്തി സാധാരണക്കാരെ കൊന്നൊടുക്കിപരിക്കേറ്റവരെ പ്രവേശിപ്പിച്ച ആസ്പത്രികള്‍ക്കും ആതുരസേവനം നടത്തിയിരുന്ന പ്രസ്ഥാനങ്ങളുടെ താവളങ്ങള്‍ക്കും നേരെ അവര്‍ ആക്രമണം നടത്തിയുദ്ധത്തില്‍ സര്‍വം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നത് വരെ  തടഞ്ഞുയുദ്ധമേഖലയ്ക്ക് വെളിയിലും അവര്‍ ആക്രമണം നടത്തിമാധ്യമങ്ങളെയും സര്‍ക്കാറിന്റെ വിമര്‍ശകരെയും ആക്രമിച്ചു തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയെന്നാണ് യു.എന്‍. സമിതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയൊക്കെയും അന്താരാഷ്ട്ര മനുഷ്യത്വനിയമത്തിനു എതിരാണ്. 

എല്‍.ടി.ടി.ഇ.യുടെ ശക്തികേന്ദ്രമായ വന്നിയില്‍ 3,30,000 സാധാരണക്കാരെയാണ് അവര്‍ തടഞ്ഞുവെച്ചിരുന്നത്. യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ഇവിടെ മനപ്പൂര്‍വം ഷെല്ലാക്രമണം നടത്തിയ ലങ്കന്‍സേന ഇവരില്‍ നല്ലൊരു ശതമാനത്തെ കൊന്നൊടുക്കി. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമങ്ങളെയും വിമര്‍ശകരെയും പലവിധ ഭീഷണികള്‍ വഴി നിശ്ശബ്ദരാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ചിലരെ തട്ടിക്കൊണ്ടുപോയി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍സസംഗം ചെയ്തു. ഇവരില്‍ പലരും  എവിടെയെന്ന് ഇപ്പോഴും ആര്‍ക്കും  അറിയില്ല എന്നതാണ് വസ്തുത.

സാധാരണക്കാര്‍ക്ക് സുരക്ഷിതരായി കഴിയാമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച യുദ്ധരഹിത മേഖലയില്‍ പിന്നീട് വ്യാപകമായ ഷെല്ലാക്രമണം നടത്തി. യു.എന്നും റെഡ്‌ക്രോസും ഭക്ഷണവും മറ്റവശ്യവസ്തുക്കളും സൂക്ഷിച്ചിരുന്ന ഇടങ്ങള്‍ ആക്രമിച്ചു. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ തീരങ്ങളിലെത്തിയ റെഡ്‌ക്രോസിന്റെ കപ്പലുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ആസ്പത്രികളില്‍ ഷെല്ലുകള്‍ വര്‍ഷിച്ചു. വന്നിയിലെ എല്ലാ ആസ്പത്രികള്‍ക്കുനേരെയും പീരങ്കിയാക്രമണം നടത്തി. യുദ്ധമേഖലയില്‍ ഉണ്ടായിരുന്ന സാധാരണക്കാരുടെ എണ്ണം കുറച്ചുകാട്ടിബാക്കിയുണ്ടായിരുന്നവരെ  കൊന്നൊടുക്കി. യുദ്ധത്തിന്റെ അവസാനദിവസങ്ങളിലായിരുന്നു ഏറ്റവുമധികം കൂട്ടക്കുരുതിയെന്നാണ്  റിപ്പോര്‍ട്ട്.   
യുദ്ധത്തിന്റെ അവസാന അഞ്ചു മാസത്തിനിടെ ഏതാണ്ട് അറുപതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്ട്ര സഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 




അമേരിക്കന്‍ തന്ത്രം.

ലോകത്ത് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ശ്രീലങ്കയില്‍ മാത്രമല്ല. പലസ്തീനിലും സിറിയയിലും ഈജിപ്തിലും ലിബിയയിലും ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും   തികഞ്ഞ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ആണ് നടക്കുന്നത് എന്നതില്‍ അമേരിക്കക്കും മറ്റു  ലോകരാജ്യങ്ങള്‍ക്കും യാതൊരു സംശയവും ഇല്ല. ഇവയില്‍ പല രാജ്യങ്ങളിലും അമേരിക്ക ആണ്  മനുഷ്യ്വവകാശ ധ്വംസനങ്ങള്‍ നടത്തുന്നത് എന്ന കാര്യം  മറച്ചു പിടിച്ചു കൊണ്ടാണ് അവര്‍ ശ്രീലങ്കന്‍ വിഷയം ഉയര്‍ത്തി കൊണ്ട് വരുന്നത് എന്നതും അവരുടെ നയങ്ങളിലെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.  

 ലോകസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്ന സാഹചര്യത്തില്‍, നൂതന സാമ്പത്തീക ശകതിയായി വളര്‍ന്നു വരുന്ന, അമേരിക്കയ്ക്ക് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ഇന്ത്യയെ, ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ തച്ചുതകര്‍ക്കാന്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് അമേരിക്ക യുഎന്നില്‍ ശ്രീലങ്കയിലെ തമിഴ് മക്കളുടെ മേല്‍ നടക്കുന്ന മനുഷ്യാവകാശ വിഷയത്തെ അവതരിപ്പിച്ചത്. ഒരു പക്ഷെ ഇതൊരു അമേരിക്കന്‍ - സീനായ് ഗൂഡാലോചന ആണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. വോട്ടെടുപ്പില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് അമേരിക്കയുടെ നിലപാടിനെ അനുകൂലിച്ചത്. ചൈനയും, പാകിസ്ഥാനും ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ പ്രമേയത്തെ എതിര്‍ത്തു എങ്കിലും പ്രമേയം പതിമൂന്നിനു എതിരെ ഇരുപത്തിയഞ്ച് വോട്ടുമായി വിജയം നേടി.


ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അവതരിപ്പിച്ച  പ്രമേയത്തിന്റെ പ്രധാന  ഭാഗങ്ങള്‍ ഇന്നലെ ആയിരുന്നു. ലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെപറ്റി ശ്രീലങ്ക തന്നെ സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണ നടത്തണമെന്ന്‌ പ്രമേയം ആവശ്യപ്പെടുന്നു. ലങ്കയിലെ വടക്കന്‍ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ്‌ നടത്താഌള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പ്രമേയം സ്വാഗതം ചെയ്യുന്നുണ്ട്‌. എന്നാല്‍ തെരഞ്ഞെടുപ്പിന്‌ ശേഷം അധികാരം കൈമാറ്റം നടത്തണമെന്ന ജനങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെടുന്നു. നിതീന്യായ വ്യവസ്ഥ അറിയാതെ ലങ്കയില്‍ കൊലപാതകങ്ങളും പലരുടെയും തിരോധാനവും ഉണ്ടായിട്ടുണ്ട്‌. ഇത്‌ ലങ്കന്‍ സര്‍ക്കാര്‍ അന്വേഷിക്കണം. വടക്കന്‍ ശ്രീലങ്കയെ പട്ടാളമുക്തമാക്കുകനിഷ്‌പക്ഷമായ പരാതിപരിഹാരസംവിധാനം ഉണ്ടാക്കുകകരുതല്‍തടങ്കല്‍ നയം പുനപരിശോധിക്കുകപ്രവിശ്യകള്‍ക്കു അധികാരം നല്‍കുന്നതിന്‌ രാഷ്ട്രീയസമവായം കൊണ്ടുവരുകഎല്ലാവര്‍ക്കും സ്വതന്ത്രമായ ആശയപ്രകടനത്തിനുള്ള അവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ഉന്നയിക്കുന്നുണ്ട്‌.
ശ്രീലങ്കയില്‍ ഇപ്പോഴും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അതീവ ഗുരുതരമാണെന്ന്‌ പ്രമേയം പറയുന്നു. സമാധാനപരമായി സംഘടിക്കാഌള്ള അവകാശം പോലും ലങ്കയില്‍ ഇല്ല. മാധ്യമപ്രവര്‍ത്തകര്‍ പോലും സ്വതന്ത്രരല്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍  സമൂഹം ചേരിതിരിഞ്ഞിരിക്കുന്നവെന്നും നിയമസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്‌.  
ഇന്ത്യയുടെ ഇടപെടല്‍ മൂലം, കാതലായ ഒരു മാറ്റം ഈ പ്രമേയത്തില്‍ വരുത്തിയിരുന്നു. എല്ലാ മനുഷ്യാവകാശ ധ്വംസനങ്ങളെയും രാജ്യാന്തര മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണം എന്ന ആദ്യ പ്രമേയത്തെ ഇന്ത്യയുടെ ഇടപെടല്‍ മൂലം ശ്രീലങ്ക അന്വേഷിക്കണം എന്നാക്കുവാന്‍ കഴിഞ്ഞു. പ്രമേയാവതരണത്തിനു മുന്‍പ് തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കി കൊണ്ട് തമിഴ് നാട്ടിലെ പ്രബല കക്ഷിയായ കരുണാനിധിയുടെ ഡി എം കെ തമിഴ് വികാരം ആളിക്കത്തിച്ചു, സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും യു പി എ മുന്നണിയില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു.
തമിഴ് രാഷ്ട്രീയം.
തമിഴ് ദേശീയത ആളിക്കത്തിക്കുന്നതും അവരില്‍ തമിഴ് വൈകാരികത വളര്‍ത്തി തീവ്രഭാവത്തില്‍ നിലനിര്‍ത്തുന്നതും ലാഭം കൊയ്യുന്നതും തമിഴ്നാട്ടിലെ പ്രബല രാഷ്ട്രീയകക്ഷികള്‍ ആണ്. ദ്രാവിഡ കക്ഷികള്‍ മാത്രമാണ് ഇതില്‍ നിന്ന് ലാഭം കൊയ്യുന്നത്. ഇന്ത്യയേക്കാള്‍, തമിഴ്മക്കള്‍ എന്ന വികാരം ആണ് അവരില്‍ കുടി കൊള്ളുന്നത്‌. അല്ലെങ്കില്‍ ബോധ പൂര്‍വ്വം അവരില്‍ വളര്‍ത്തി എടുത്തിരിക്കുന്നത്.
ശ്രീലങ്കയിലെ തമിഴ്വംശജരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ ആത്മാർത്ഥമായ പരിശ്രമം നടത്തുന്നു എന്നതിലുപരി അധികാര കസേരയില്‍ മാത്രമാണ് അവരുടെ കണ്ണ് എന്നത് പ്രത്യേകം പറയേണ്ടത് ആണ്. നരകയാതന അനുഭവിക്കുന്ന ശ്രീലങ്കയിലെ തമിഴ്വംശജർക്ക് വേണ്ടി കഴിഞ്ഞ മൂന്നു വർഷവും ഒന്നും ചെയ്യാത്ത തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വം പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ ബഹളം വയ്ക്കുകയാണ്.  പാലസ്തീനിലെയും മറ്റും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ലോകത്തിൽ ഏറ്റവും വലിയ വംശീയ വിദ്വേഷവും ആക്രമണവും നേരിട്ട തമിഴ്വംശജരുടെ ദുരിതത്തിൽ വേണ്ട വിധത്തിൽ പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്.
തമിഴ് രാഷ്ട്രീയം, ദ്രാവിഡദേശീയതയില്‍ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. ഏറ്റവും പ്രബലനായിരുന്ന കരുണാനിധിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരവും. ടൂ ജി സ്പെക്ട്രം മുതലുള്ള അഴിമതി  പ്രശ്നങ്ങള്‍, മക്കള്‍, മരുമക്കള്‍ , അനന്തരാവകാശി വിഷയങ്ങള്‍, പ്രായാധിക്യം ഇങ്ങനെ പ്രശ്നങ്ങള്‍ കൂനിന്മേല്‍ കുരു പോലെ ഒന്നിന് പിറകെ ഒന്നായി വന്നു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടും എന്ന ബോധ്യത്തില്‍ ആണ് ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴ് ദേശിയത എന്ന ബോംബിനെ മാറിലെറ്റി തമിഴ് ജനതയുടെ വികാരത്തെ ആളിക്കത്തിച്ചത്. ഒരുപക്ഷെ ജയലളിതക്കും മറ്റു രാഷ്ട്രീയ പ്രതിയോഗികള്‍ക്കും പോലും ചിന്തിക്കാന്‍ കഴിയാതിരുന്ന സമയത്ത് തമിഴ്നാടിനെ ഒറ്റയടിക്ക് തീക്കുണ്ടത്തിലേക്ക് എടുത്തെറിയാന്‍ കരുണാനിധിയുടെ കൌശലത്തിനു കഴിഞ്ഞു. തമിഴ് രാഷ്ട്രീയം ചുരുങ്ങിയ ദിവസം കൊണ്ട് വീണ്ടും കരുണാനിധിയുടെ കാല്‍ക്കീഴില്‍ അമരുന്നു. തമിഴ്ജനതയുടെ വികാരങ്ങള്‍, സമരങ്ങളായും, ആത്മാഹുതി ആയും പൊതു പണിമുടക്ക് ആയും തകര്‍ത്താടിയപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും, ഒരു പക്ഷെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെങ്കില്‍ രാജി ഭീഷണി മുഴക്കുവാനും കരുണാനിധിയിലും സമ്മര്‍ദ്ദം ഉണ്ടായി. അമരിക്കന്‍ പ്രമേയം ഇന്ത്യ ഇടപെട്ടു ലഘൂകരിച്ചു എന്നറിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് രാജി വയ്ക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്ന നിലയിലേക്കായി ഡി എം കെ. അയല്‍പക്കമായ ശ്രീലങ്കന്‍ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു, അമേരിക്കക്കൊപ്പം നില്‍ക്കുവാന്‍ ഇന്ത്യ തയ്യാറായി എങ്കിലും, ശ്രീ ലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിനോപ്പം, നരഹത്യക്കും വംശീയ ഉണ്മൂലനത്തിനും എതിരെ ഭേദഗതി അവതരിപ്പിക്കാനും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്വേഷണത്തിന് പകരം യു എന്നിന്റെ മേനോട്ടത്തില്‍ സ്വതന്ത്രമായ ഒരു അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാനും സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ആണ് ഡി എം കെ ശ്രമിച്ചത്‌. അങ്ങനെ പ്രമേയത്തിന് ഭേദഗതി അവതരിപ്പിക്കുകയാണ് എങ്കില്‍ പിന്തുണ വീണ്ടും നല്‍കാം എന്നും ഡി എം കെ ഉറപ്പു നല്‍കി.
 ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഭൂകമ്പം സൃഷ്ടിക്കുന്നതിനിടയില്‍, പ്രശ്‌നം തമിഴ്നാട്ടില്‍ പ്രതിഷേധാഗ്നി പടര്‍ത്തുന്നു. ഇന്നിപ്പോള്‍ ഡി എം കെ മാത്രമല്ല, തമിഴ് ദേശീയതയുടെ  പേരും പറഞ്ഞു, ചെറുതും വലുതുമായ എല്ലാ സംഘടനകളും സമരത്തിന്റെ മുന്‍ നിരയില്‍ തന്നെ ഉണ്ട്.  വിദ്യാര്‍ഥികളില്‍ നിന്നാരംഭിച്ച ലങ്കന്‍ വിരുദ്ധ പ്രക്ഷോഭം വൈകാരികമായി മറ്റുള്ള സംഘടനകളിലേയ്ക്കും രാഷ്ട്രീയ പാര്‍ട്ടികളിലേയ്ക്കും കത്തിപ്പടരുകയാണ്. പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും  അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. പലയിടത്തും പ്രതിഷേധം റോഡ് ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായി. പലരും ആത്മാഹുതി നടത്തുന്നു.
ഫലത്തില്‍ ശ്രീലങ്കന്‍ വിഷയം കരുണാനിധിക്കും ഡി എം കെ ക്കും ഒരു തിരിച്ചു വരവാണ്. ടൂ ജി സ്പെക്ട്രം അഴിമതിയില്‍ ഒരു വില പേശലിനു ഒരവസരവും. കേന്ദ്രത്തില്‍ അടുത്ത ലോകസഭ തെരഞ്ഞെടുപ്പു ഫലവും എന്താവും എന്ന് പ്രവചിക്കുക വയ്യ. ആര് അധികാരത്തില്‍ വന്നാലും, കോണ്‍ഗ്രെസ്സിനോടും ബി ജെ പി യോടും കൂട്ട് കൂടുവാന്‍ ഇനി ഡി എം കെ ക്ക് ആവും. കരുണാനിധിയുടെ കണക്കു കൂട്ടല്‍ കൃത്യമായിരുന്നു. വെടികൊള്ളേണ്ടിടത്ത്  കൊള്ളേണ്ടതു പോലെ കൊണ്ടു. കരുണാനിധിക്ക് മനസമാധാനത്തോടെ ഉറങ്ങാം. 




Friday 8 March 2013

കെ. എസ്. ആർ. ടി. സി ക്ക് മരണമണി


കെ. എസ്. ആർ. ടി. സി ക്ക് മരണമണി
കേരളത്തിലെ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗതാഗത സംവിധാനമായ കെ എസ് ആര്‍.ടി. സി എന്ന സ്ഥാപനം വല്ലാത്തൊരു പ്രതിസന്ധിയിലാണ് . മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ പൊതു മേഖല കമ്പനിയെ കുറിച്ച്  കാലാ കാലങ്ങളായി മലയാളികള്‍ക്ക് പരാതിക ളുണ്ട്. 5555 സര്‍വീസുകളും 6200 ഓളം ബസ്സുകളും സ്വന്തമായുള്ള ഈ വന്‍ കമ്പനി  ഇന്ന് അടച്ചു പൂട്ടലിന്‍റെ  വക്കിലാണ്. ഏകദേശം 19 ലക്ഷം കിലോമീറ്റര്‍ ആണ് ഓരോ ദിവസത്തേയ്ക്കും ഷെഡ്യൂള്‍  ചെയ്തിരിക്കുന്ന ദൂരം. ഓടിയെത്തുന്നതാകട്ടെ  15 ലക്ഷത്തോളം കിലോമീറ്ററും.  ഏകദേശം അഞ്ചു കോടി രൂപയാണ് നാല്‍പ്പതു  ലക്ഷത്തോളം യാത്രക്കാര്‍ ഓരോ ദിവസവും യാത്രക്കായി ഉപയോഗിക്കുന്ന കെ എസ് ആര്‍ ടി സിയുടെ വരുമാനം.  ഇന്ത്യയിലെ തന്നെ ഏറ്റവും കൂടിയ യാത്രാക്കൂലി ഈടാക്കുന്ന  കെ.എസ്.ആര്‍.ടി.സി.,ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തുന്ന പൊതു മേഖല സ്ഥാപനങ്ങളിലും ഉള്‍പ്പെടുന്നു  എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം

കേരളത്തിലെ ഒട്ടു മിക്ക സര്‍ക്കാര്‍ വക കമ്പനികളും നഷ്ടത്തിലാണ്. അത് നികത്തിയെടുക്കാനോ  കുറയ്ക്കാനോ  ഫലപ്രദമായ എന്തെങ്കിലും നടപടി സ്വീകരിക്കാനുള്ള താത്പര്യം അധികൃതരുടെ പക്ഷത്തുള്ളതായി പലപ്പോഴും തോന്നാറില്ല .

നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞ ഒരു സര്‍ക്കാര്‍ സ്ഥാപനം ഈ അവസ്ഥയില്‍ എത്തിപ്പെടാനുണ്ടായ കാരണങ്ങള്‍ എന്താണ്?.  


ചരിത്രം.


രാജ്യത്തിന്‍റെ  ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ  തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1937 ല്‍ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്‍റ്  എന്ന പേരില്‍ ആരംഭിച്ച പൊതു ഗതാഗത സംവിധാനം ആണ് പിന്നീട്  കെ എസ് ആര്‍ ടി സി ആയി രൂപാന്തരം പ്രാപിച്ചത്.   കേരള സര്‍ക്കാരിന്‍റെ  വിജ്ഞാ‍പന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാര്‍ച്ച്‌ 15 നു സ്ഥാപിതമായി.

ഇംഗ്ലണ്ടില്‍  നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡിന്‍റെ  അസിസ്റ്റന്‍റ്  ഓപറേറ്റിംഗ് സൂപ്പരിന്‍റെന്‍ഡന്‍റ്  ആയിരുന്ന ഇ ജി സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്‍റ്   ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് 1938 ഫെബ്രുവരി 20 നു  ഉദ്ഘാടനം ചെയ്തു. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ആദ്യ യാത്രയിലെ യാത്രക്കാർ.


പാതകള്‍ ദേശാസല്‍കരിക്കുന്നതിനു  മുമ്പ്  നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങളും ബസുകളും യാതക്കാരെയും വഹിച്ചു കൊണ്ട് യാത്ര ചെയ്തിരുന്നു.  തിരുവനന്തപുരം - കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ നിയമനത്തിന് മുൻ‌ഗണന നൽകി. തുടര്‍ന്ന് പാലക്കാട് - കോയമ്പത്തൂര്‍ റോഡുകള്‍ ഉള്‍പ്പടെ പല പ്രധാന റോഡുകള്‍ കൂടി ദേശ സാല്‍ക്കരിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി വളര്‍ച്ചയുടെ പാതയിലേക്ക് കുതിപ്പുകള്‍ നടത്തി. റോഡുകള്‍ ദേശസാല്‍ക്കരിക്കുന്നതിനനുസരിച്ച്  സ്വകാര്യ ബസുകളിലെ ജോലിക്കാര്‍ക്ക് പ്രാതിനിഥ്യം  നല്‍കി ആണ് ജോലിക്കാരെ നിയമിച്ചിരുന്നത്.



പെട്ടെന്നുണ്ടായ പ്രതിസന്ധി.


കെ എസ് ആര്‍.ടി സിയില്‍ പ്രതിസന്ധി പെട്ടെന്നുണ്ടായ ഒന്നല്ല. വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ ക്ക് സബ്സിഡി നല്‍കേണ്ടെന്ന എണ്ണക്കമ്പനികളുടെ തീരുമാനം അതിനെ രൂക്ഷമാക്കിയെന്നു മാത്രം.  സാധാരണ ഡീസല്‍ വില ഉയര്‍ത്തുമ്പോള്‍ അത് എല്ലാവര്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ഇത്തവണ വന്‍കിട ഉപയോക്താക്കളെ സബ്സിഡിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കുക യായിരുന്നു. അതിനാല്‍ ചെറുകിടക്കാരായ സ്വകാര്യ ബസുടമകള്‍ക്ക് സബ്സിഡി വിഹിതത്തിലും സര്‍ക്കാര്‍ വക കെ എസ് ആര്‍ ടി സിക്ക് സബ്സിഡി ഇല്ലാതെയും  ആണ് ഡീസല്‍ ലഭിക്കുക.  വിവിധ ബാധ്യതകളാല്‍ നട്ടംതിരിയുന്ന കോര്‍പറേഷന് സബ്സിഡി ഒഴിവാക്കുന്നത് കാരണം പ്രതിമാസം 18 കോടി രൂപയുടെ അധികച്ചെലവാണ്  ഉണ്ടാവുക . വന്‍തോതില്‍ ഡീസല്‍ വാങ്ങുന്ന (ബള്‍ക്ക് പര്‍ച്ചേസ്) കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഒരു ലിറ്റര്‍ ഡീസലിന് 11.50 രൂപ അധികമായി നല്‍കേണ്ടി വരും . പ്രതിദിനം നാലേകാല്‍  ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്ആര്‍.ടി.സിക്ക് ആവശ്യം.  കോര്‍പറേഷന്‍റെ  നിലവിലെ പ്രതിമാസ വരവ് 152 കോടിയും വായ്പാ തിരിച്ചടവ് ഉള്‍പ്പെടെ  ചെലവ് 220 കോടിയുമാണ്.

സബ്സിഡി ഇല്ലാത്ത അവസ്ഥ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കിയിരുന്നെങ്കില്‍ പൊതുവായി ഉണ്ടാകുമായിരുന്ന ചാര്‍ജ് വര്‍ദ്ധന വഴി നഷ്ടം കുറയ്ക്കാമായിരുന്നു. ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ രണ്ടു രൂപ വരെ ചാര്‍ജു കൂട്ടിയാല്‍ മാത്രമേ ഇപ്പോള്‍ ഉണ്ടാവുന്ന അധികനഷ്ടം ഇല്ലാതാക്കാന്‍ കഴിയു. ചാര്‍ജു വര്‍ദ്ധനയെ കുറിച്ച് ചര്‍ച്ച നടന്നു എങ്കിലും പൊതുജനം കെ എസ് ആര്‍ ടി സിയെ പാടെ കൈയൊഴിയുന്ന അവസ്ഥയിലേക്കാവും അത് നയിക്കുക.


വരവും ചെലവും തമ്മില്‍ 68 കോടിയോളം രൂപയുടെ,നിലവിലുള്ള അന്തരം ഇതുവഴി 14 കോടി കൂടി 82 കോടിയായി വളരും.  ഓരോ മാസവും ഡീസല്‍ വില 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ തീരുമാനമുള്ളതിനാല്‍ കോര്‍പറേഷന്‍റെ  ചെലവിലും വര്‍ധനയുണ്ടാകും. ഈ മാസം മുതല്‍ ശമ്പള പരിഷ്കരണം അനുസരിച്ചുള്ള ശമ്പളം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുവഴി പ്രതിമാസം 12 കോടിയുടെ അധിക ബാധ്യതയുണ്ടാകും. ഫെബ്രുവരി മുതല്‍ പെന്‍ഷനും  വര്‍ധിപ്പിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഒറ്റയടിക്ക് 36 കോടിയുടെ അധിക ചെലവാണ് കോര്‍പറേഷന് വരുന്നത്.സര്‍ക്കാര്‍, രണ്ടു മാസത്തേക്ക് ഖജനാവില്‍ നിന്ന് , കൂടിയ ഡീസലിന്‍റെ  വില നല്‍കാം എന്ന് ഏറ്റാലും ഫലത്തില്‍ പണം പോകുന്നത് പൊതു ജനങ്ങളുടെ പോക്കറ്റില്‍  നിന്ന് തന്നെ അല്ലെ?

നാടിന്‍റെ  വികസനത്തിന് ഉപയോഗപ്പെടേണ്ട പണം ആണ് ഒരു കമ്പനിയുടെ നഷ്ടത്തിലൂടെ പാഴായിപ്പോകുന്നത് എന്ന് പറയുമ്പോൾ തന്നെ മറ്റ് ചില വസ്തുതകളും കണക്കിലെടുക്കണം. ലാഭത്തില്‍ ഓടാത്ത ബസുകള്‍ റദ്ദാക്കുക എന്ന നയം സാധാരണക്കാരെയാണ്  ബാധിക്കുക, പ്രത്യേകിച്ചും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്ത ഇടങ്ങളില്‍. കെ.എസ്.ആര്‍.ടി.സി  ലാഭത്തെക്കാള്‍ മുന്‍‌തൂക്കം കൊടുക്കേണ്ടത് ജനസേവനത്തിനാണ് എന്ന വസ്തുതയും മറക്കരുത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്ത പല പ്രദേശങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സിയാണ് ആശ്രയം. ദേശസാല്‍കൃത റൂട്ടുകളുടെ കാര്യവും മറിച്ചല്ല. ഈ റൂട്ടുകളില്‍ സര്‍വീസ് റദ്ദാക്കുന്നത് പൊതുജനത്തിന് വലിയ ദുരിതം സൃഷ്ടിക്കും.


പോം വഴികള്‍:

1966ലെ വിജ്ഞാപന പ്രകാരം സംസ്ഥാനത്ത്  73 ദേശസാത്കൃത റൂട്ടുകളാണുള്ളത്. കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യത്തിന് സര്‍വീസ് നടത്താന്‍ കഴിയാത്തതിനാല്‍ സാധാരണക്കാര്‍ക്ക് ചെലവുകുറഞ്ഞ യാത്രാസൗകര്യം ഉണ്ടാകണമെന്ന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ റൂട്ടുകളില്‍ സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ അനുവദിച്ചത്. എന്നാല്‍, ഇവ ഫാസ്റ്റാക്കിയതോടെ പൊതുജന താല്‍പ്പര്യം നഷ്ടപ്പെട്ടു.  കെ.എസ്.ആര്‍.ടി.സി വരുമാനത്തിലും കുറവുണ്ടായി. ദേശസാത്കൃത റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് നഷ്ടത്തിലായാല്‍ തൊട്ടുമുന്നിലെ സ്വകാര്യബസ് നിര്‍ത്തലാക്കാമെന്നാണ് ചട്ടം. ഇത്തരം റൂട്ടുകളിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശേഷിയുടെ പകുതിയില്‍ താഴെ യാത്രക്കാരുമായാണ് മിക്കപ്പോഴും സര്‍വീസ് നടത്താറ്. ഈ കാരണം കൊണ്ടുതന്നെ സ്വകാര്യ ഫാസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയും.

സാധാരണ അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാറ്. ഇതില്‍ ഓരോ മാസത്തിനും 250 രൂപ വീതം നഷ്ടപരിഹാരം നല്‍കിയാല്‍ കാലാവധി തീരുംമുമ്പ് പോലും സ്വകാര്യബസ് പെര്‍മിറ്റുകള്‍ ഏറ്റെടുക്കാം. ഇത് കോടതിയില്‍  ചോദ്യം ചെയ്യാനാകില്ലെന്നിരിക്കെ കടുത്ത പ്രതിസന്ധിക്കിടയിലും ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയാറായിട്ടില്ല. ഇവ ഏറ്റെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി  എം.ഡി മാത്രം വിചാരിച്ചാല്‍ മതിയായിരുന്നു.


പക്ഷെ ഇതിനു വിപരീതമായി കെ എസ് ആര്‍ ടി സി ലാഭത്തില്‍ ഓടിക്കുന്ന ദേശ സാല്‍കൃത റൂട്ടുകളില്‍ പോലും സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്‌ കൊടുക്കുകയാണ് ഗതാഗത വകുപ്പ് ചെയ്യു ന്നത്. ഇക്കഴിഞ്ഞ വര്‍ഷം മാത്രം ഇത് പോലുള്ള റോഡുകളില്‍ കൊടുത്ത പെര്‍മിറ്റുകള്‍ നോക്കിയാല്‍ സര്‍ക്കാരിന് കെ എസ് ആര്‍ ടി സിയെ ഒരിക്കലും ലാഭത്തില്‍ കൊണ്ട് വരുവാന്‍ താല്പര്യം ഇല്ല എന്ന് മനസിലാകും.

കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കുറക്കാനുള്ള പോംവഴികളില്‍ പ്രധാനം  സ്വകാര്യ ഫാസ്റ്റ് പെര്‍മിറ്റുകള്‍ ഏറ്റെടുക്കല്‍ ആണ്.അതിനായി  ദേശസാത്കൃത റൂട്ടുകളില്‍ ഓടുന്ന സ്വകാര്യഫാസ്റ്റ് അടക്കമുള്ള സൂപ്പര്‍ ക്ളാസ് സര്‍വീസുകളുടെ പെര്‍മിറ്റ് ഏറ്റെടുക്കാന്‍ 2012 ആഗസ്റ്റ് രണ്ടിന് ഗതാഗത വകുപ്പ് വിജ്ഞാപനം  പുറപ്പെടുവിച്ചിരുന്നു. ഇത് യഥാസമയം നടപ്പാക്കിയിരുന്നെങ്കില്‍ ഡീസല്‍ വില വര്‍ധനയില്‍ പോലും നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയുമായിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഫാസ്റ്റും അതിന് മുകളിലും പെര്‍മിറ്റുള്ള 1500 സ്വകാര്യബസുകള്‍ ഓടുന്നുണ്ട്. വിജ്ഞാപനം പുറപ്പെടുവിക്കുക എന്നതിലുപരി ഇക്കാര്യത്തില്‍ യാതൊരു നടപടിക്കും സര്‍ക്കാര്‍ ഇത് വരെ തുനിഞ്ഞിട്ടില്ല എന്നത് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്


കെ.എസ്.ആര്‍.ടി.സിക്കു നല്‍കുന്ന ഡീസലിന്‍റെ  നികുതി എടുത്തുകളയുകയോ സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ നിറക്കുന്നതിന്  അനുമതി നല്‍കുകയോ ചെയ്യണമെന്ന  നിര്‍ദേശം  ഗൗരവത്തോടെ പരിഗണിക്കണം. ഡീസലിന്‍റെ  നികുതി  എടുത്തുകളയുക എന്നത് അത്ര പ്രായോഗികം അല്ല.  സര്‍ക്കാറിന് സാമ്പത്തികമായി നേട്ടം ചെയ്യുക സപ്ലൈകോയുടെ പമ്പുകളില്‍ നിന്നോ സ്വകാര്യ പമ്പുകളില്‍ നിന്നോ ഡീസല്‍ അടിക്കുക എന്നുള്ളതാണ്.. പക്ഷെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്നതിനു അതിന്‍റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഡ്രൈവറുടെ അത്യാഗ്രഹം ചിലപ്പോള്‍ കെ എസ് ആര്‍ ടി സി ക്ക് വലിയ ബാധ്യതകള്‍ ഉണ്ടാക്കിക്കൂടായ്കയില്ല.

കോഴിക്കോട് ഡിപ്പോ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കോഴിക്കോട് ജില്ലയിലെ  ഡിപ്പോകളിലെ ബസുകള്‍ സപ്ലൈകോയുടെ പമ്പുകളെയാണ് ആശ്രയിക്കുന്നത്.   സബ്‌സിഡി എടുത്തുകളഞ്ഞ തീരുമാനം ഈ ഡിപ്പോകളെ ബാധിച്ചിട്ടില്ല എന്നതിനാല്‍ ഈ സംവിധാനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം സര്‍ക്കാറിന് പരിഗണിക്കാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി കെ.എസ്.ആര്‍.ടി.സിക്കു ഡീസല്‍ നല്‍കാമെന്ന്  സിവില്‍ സപ്ലൈസ് വകുപ്പും സ്വകാര്യ പമ്പ് ഉടമകളുടെ സംഘടനയും വ്യക്തമാക്കിയിട്ടുമുണ്ട്.  ആറു ജില്ലകളിലാണ് നിലവില്‍ സപ്ലൈകോക്ക് പമ്പുകള്‍ ഉള്ളത്. ഈ ജില്ലകളില്‍ സപ്ലൈകോയുമായും മറ്റു ജില്ലകളില്‍ സ്വകാര്യ പമ്പുകളുമായും ധാരണയുണ്ടാക്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി തല്‍ക്കാലത്തേക്ക് മറികടക്കാനാവും.


അതേസമയം ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനാല്‍, ഇതിലൂടെ മാത്രം പ്രതിസന്ധി പൂര്‍ണമായും മറികടക്കാനാവില്ല. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ കൂടുതല്‍ ജനകീയമാക്കി സ്വകാര്യ സര്‍വീസുകളോട് മത്സരിക്കാന്‍ പര്യാപ്തമാക്കുകയാണ് ഇതിനുള്ള ഏക പോംവഴി.  ജീവനക്കാരില്‍നിന്നുണ്ടാകുന്ന നല്ല പെരുമാറ്റം-  സ്വകാര്യ ബസുകളില്‍ നിന്ന് വ്യത്യസ്തമായി  അനാവശ്യ മത്സര ഓട്ടത്തിനു മുതിരാത്ത അവസ്ഥ -അടുത്ത കാലത്ത്  ആനവണ്ടികളിലേക്ക് യാത്രക്കാര്‍  കൂടുതല്‍  ആകര്‍ഷിക്കപ്പെടുന്നുവങ്കില്‍ ചില കാരണങ്ങള്‍ ഇവയാണ്,ദീര്‍ഘദൂര സര്‍വീസുകളില്‍ പ്രത്യേകിച്ചും.


സേവനം  മെച്ചപ്പെടുത്തിയാല്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും എന്ന് ന്യായമായി കരുതാം . സ്വകാര്യ ബസുകളില്‍ യാത്രക്കാരെ വിളിച്ചുകയറ്റുമ്പോള്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന കെ.എസ്.ആര്‍.ടി.സികള്‍ ഇപ്പോഴുമുണ്ട്. ഈ മനസ്ഥിതി മാറ്റിയെടുക്കാന്‍ ജീവനക്കാര്‍തന്നെ മുന്നോട്ടു വരണം.


കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ സാധാരണക്കാരന്‍റെ  ആശ്രയം മാത്രമല്ല നഷ്ടമാകുന്നത്, വലിയൊരു ജനവിഭാഗം ആശ്രയിച്ചു കഴിയുന്ന തൊഴില്‍ മേഖല കൂടിയാണ്. അതുകൊണ്ടുതന്നെ കെ.എസ്.ആര്‍.ടി.സിയെ കട്ടപ്പുറത്തുനിന്ന് ഇറക്കാന്‍ മറ്റാരേക്കാളും കൂടുതല്‍ ജാഗ്രതയും താല്‍പര്യവും കാണിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണ്.


ഡീസല്‍ വിലയിലെ സബ്സിഡി നീക്കിയ ശേഷം കെ.എസ്.ആര്‍.ടി.സിക്ക് ഒരു കി.മീ. സര്‍വീസ് നടത്താന്‍ 40.97 രൂപയാണ് ചെലവ്. ഇതില്‍ ബസ് ഓടിയാലും ഇല്ലെങ്കിലും നല്‍കേണ്ടിവരുന്ന ശമ്പളം, പലിശ, നികുതി, ഇന്‍ഷുറന്‍സ് എന്നിവയടങ്ങുന്ന ഫിക്സഡ് കോസ്റ്റ് മാത്രം 24.10 രൂപ വരും. ഓടിയാല്‍ മാത്രം ചെലവാകുന്ന ഡീസല്‍, അറ്റകുറ്റപ്പണി എന്നിവയടങ്ങുന്ന വേരിയബിള്‍ കോസ്റ്റാകട്ടെ 16.87രൂപയാണ്. കെ.എസ്.ആര്‍.ടി.സി കണക്കുപ്രകാരം നാല് കി.മീ. ആണ് മൈലേജ്. ഒരു കിലോ മീറ്റര്‍ ഓട്ടത്തില്‍ നിന്ന് കെ എസ് ആര്‍ ടി സിക്ക് ലഭിക്കുന്ന തുകയോ കേവലം മുപ്പതു രൂപയില്‍ താഴെയും.  കെ എസ് ആര്‍ ടി സിയുടെ വേരിയബിള്‍ കോസ്റ്റ് സ്വകാര്യ മേഖലയെ അപേക്ഷിച്ച് വളരെ കൂടുതല്‍ ആണ്.    ഒരു കി.മീ. സര്‍വീസ് നടത്താന്‍ സ്വകാര്യമേഖലക്ക് 30.70 രൂപയാണ് ചെലവാകുന്നത്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യമേഖലയും തമ്മിലെ പ്രധാന വ്യത്യാസം ശമ്പളത്തിലാണ്. സ്വകാര്യബസുകള്‍ ഒരു കി.മീറ്ററിന് 7.86 രൂപ ശമ്പളയിനത്തില്‍ ചെലവാക്കുന്നുണ്ടെന്നാണ് നാറ്റ്പാക്കിന്‍റെ  കണക്ക്. കെ.എസ്.ആര്‍.ടി.സിയില്‍ 18 രൂപയാണ്. പെന്‍ഷന്‍ നല്‍കുന്ന ഏക ഗതാഗത കോര്‍പറേഷനും കെ.എസ്.ആര്‍.ടി.സിയാണ്. ശമ്പളത്തിലെ ഈ വ്യത്യാസത്തിനു  പ്രധാന കാരണം ഒരു  ട്രാന്‍സ്പോര്‍ട്ട് ബസിനു ശരാശരി  എട്ടോളം ജീവനക്കാര്‍ ഉണ്ട്   എന്നതാണ് . സ്വകാര്യ മേഖലയില്‍ ഇത് അഞ്ചില്‍ താഴെയാണ്.

ബസ് ഓടിക്കാന്‍ മാത്രം ചെലവാകുന്ന തുകയായ ( വേരിയബിള്‍ കോസ്റ്റ് ) 16.87 രൂപ പോലും ലഭിക്കാത്ത 1750 ഓര്‍ഡിനറി സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇതില്‍ ജനങ്ങള്‍ക്ക് ഏക ആശ്രയമായി സര്‍വീസ് നടത്തുന്നവ 350 എണ്ണം മാത്രമേയുള്ളൂ. സ്വകാര്യബസുകളുമായി മത്സരിക്കേണ്ടി വരുന്നതിനാലാണ് ബാക്കിയുള്ളവയ്ക്ക് വരുമാനം കുറയുന്നത്.  കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറിയായി സര്‍വീസ് നടത്തുമ്പോള്‍ 6000 രൂപയാണ് ശരാശരി വരുമാനം കിട്ടുന്നതെങ്കില്‍ ഇതേ സര്‍വീസ് ഫാസ്റ്റാക്കി മാറ്റിയാല്‍ ചെലവില്‍ വ്യത്യാസമില്ലാതെ  15,000 രൂപ നേടാന്‍ കഴിയുമെന്നാണ് കണക്ക്. ഡബിള്‍ ഡ്യൂട്ടി സംവിധാനത്തില്‍ 250 കി.മീ. ഓടുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ഫാസ്റ്റാക്കിയാല്‍ അതേ അധ്വാന ഭാരത്തില്‍ 450 കി.മീ. ഓടിക്കാനാകും. 

28% ബസ്സുകള്‍ മാത്രം ആണ് ഇന്ന് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കെ എസ് ആര്‍ ടി സി യുടെ ഭാഗമായിട്ടുള്ളത്.   17000 സ്വകാര്യ ബസുകള്‍ ഉള്ള സംസ്ഥാനത്ത് 5555  ബസുകള്‍ മാത്രമാണ്   കെ.എസ്.ആര്‍.ടി.സി ഓടിക്കുന്നത്.  കേരളത്തില്‍ പ്രധാന റോഡുകള്‍  എല്ലാം തന്നെ ദേശ സാല്‍ക്കരിക്കപ്പെട്ട തിരുവനന്തപുരം ജില്ലയില്‍ പോലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത് . 80% ത്തിനു മുകളില്‍ എങ്കിലും റോഡുകളും വാഹനങ്ങളും സര്‍ക്കാര്‍ കമ്പനിയുടെ കീഴില്‍ വരാത്തിടത്തോളം കെ എസ് ആര്‍ ടി സി ലാഭത്തില്‍ പ്രവര്‍ത്തിക്കില്ല. പ്രധാന റോഡുകളെല്ലാം ദേശ സാല്‍ക്കരിക്കുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കാവുന്നതാണ്.

സ്വകാര്യ പങ്കാളിത്തം


സ്വകാര്യ പങ്കാളിത്തം ആണ് മറ്റൊരു പോംവഴി. നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട്‌ മാതൃകയില്‍ പൊതു ജനങ്ങള്‍ക്കും ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി  പൊതു ജന പങ്കാളിത്തത്തോടു കൂടി   പുതിയ ബസ് കമ്പനി (കള്‍)  തുടങ്ങുക. ഇപ്പോള്‍ സ്വകാര്യ ബസു സര്‍വീസ് നടത്തുന്നവര്‍ക്ക് അവരുടെ ബസ്സുകള്‍ ഈ കമ്പനിക്കു കൈമാറുകയും ലാഭ വിഹിതം നേടുകയും ആകാം. ഭൂരി ഭാഗം ബസുകളും സ്വന്തം നിയന്ത്രണത്തില്‍ ആകുമ്പോള്‍ മാത്രമേ വിപണി കൈയടക്കുവാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയുകയുള്ളൂ.


ഇന്ത്യയില്‍ മൂന്നു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ മാത്രം ആണ് ലാഭത്തില്‍ ഓടുന്നത്. കര്‍ണാടക, ബാംഗളൂര്‍, മഹാരാഷ്ട്ര കോര്‍പ്പറേഷനുകള്‍. ഇവ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ സര്‍വീസുകള്‍ ഇല്ല എന്ന് എടുത്തു പറയേണ്ടത് ആണ്.


 സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നു ശമ്പളം പറ്റുന്ന പല ജീവനക്കാരും സ്വകാര്യ മേഖലയില്‍ നിന്ന് കിമ്പളം പറ്റി അവര്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്ന രീതികള്‍ അവലംബിക്കുന്നുണ്ട്.  പ്രവര്ത്തിക്കുന്നുണ്ട്     ലാഭത്തില്‍ ഓടുന്ന കെ എസ ആര്‍ ടി സി ബസുകളുടെ റൂട്ടുകളില്‍ പോലും അവയുടെ സമയത്തിനു തൊട്ടു മുമ്പായി വാഹനം ഓടിക്കുവാന്‍ സ്വകാര്യ ബസുടമകള്‍ക്ക് പെര്‍മിറ്റ്‌  കൊടുക്കുക- പിന്നാലെ വരുന്ന സ്വകാര്യ ബസുകള്‍ക്ക്, മുന്നില്‍ പോയി യാത്രക്കാരെ കയറ്റുവാന്‍ സൗകര്യം  ചെയ്തു കൊടുക്കുക- തുടങ്ങി  തരം  താണ പണികളില്‍ നിന്ന് ജീവനക്കാര്‍ മാറണം.


രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍


രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ആണ് കെ എസ് ആര്‍ ടി സി യെ പരാജയത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകം. റൂട്ടുകളും ഷെഡ്യൂളുകളും  സമ്മര്‍ദ്ദം ഉപയോഗിച്ച് നേടിയെടുക്കുകയോ സമയ ക്രമം തെറ്റിക്കുകയോ ചെയ്യുന്നതൊക്കെ സാധാരണമാണ്.ശാസ്ത്രിയമായി വിശകലനം നടത്തി, ലാഭം മുന്നില്‍ കണ്ടു വേണം റൂട്ടുകളും  ഷെഡ്യൂളുകളും ക്രമീകരിക്കാന്‍. ശരിയായ ഒരു മാനേജുമെന്‍റു   നേതൃ നിര ഇല്ല എന്നതും  കെ എസ് ആര്‍ ടി സി യുടെ ശാപമാണ്  . മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും വേണ്ടി ഭരണം നടത്തുന്ന ഒരു രീതി ആണ് ഇന്ന് കെ എസ് ആര്‍ ടി സി യില്‍ കണ്ടു വരുന്നത്. സ്വന്തം കഴിവും പ്രാപ്തിയും ഉപയോഗിച്ച് സ്ഥാപനത്തെ മുകളിലേയ്ക്ക് കൊണ്ടുവരുന്നതിനു പകരം ഭരണ രംഗത്ത് വരുന്നവര്‍ ട്രെയ്ഡ് യൂണിയന്‍ വളര്‍ത്തുന്നതിലും ആശ്രിതര്‍ക്ക് ജോലി സമ്പാദിച്ചു കൊടുക്കുന്നതിലും ആണ് മുഴുവന്‍ ഊര്‍ജ്ജവും ചെലവഴിച്ചു കാണുന്നത്.

 ആര്‍ ബാല കൃഷ്ണ പിള്ള മന്ത്രി ആയിരുന്നപ്പോള്‍, കൊട്ടാരക്കര മണ്ഡലത്തിലെ ഓരോ കുടുംബത്തില്‍ നിന്നും ഓരോരുത്തര്‍ക്കെങ്കിലും  കെ എസ് ആര്‍ ടി സിയില്‍ ജോലി എന്നത് ഒരു വസ്തുതയായിരുന്നു. പിള്ള  പ്രസിഡന്‍റ്   ആയ ഡ്രൈവേര്‍സ് യൂണിയന്‍ ആയിരുന്നു കെ എസ് ആര്‍ ടി സിയിലെ ഏറ്റവും വലിയ യൂണിയന്‍.. ,.  . ഇങ്ങനെ കെ എസ് ആര്‍ ടി സിയെ നേതാക്കളുടെയും യൂണിയനുകളുടെയും ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന രീതി അവസാനിക്കണം .

കേരളത്തിലെ പട്ടണങ്ങളില്‍ കണ്ണായ ഭാഗത്തെല്ലാം കെ എസ് ആര്‍ ടി സിക്ക് ഡിപ്പോകളും സ്ഥലങ്ങളും ഉണ്ട്.അവിടെയൊക്കെ ആധുനിക സൌകര്യങ്ങള്‍ ലഭ്യമാക്കുക- അതിനോട് ചേര്‍ന്ന്  ഷോപ്പിംഗ്‌ കോംപ്ലെക്സുകള്‍ പണിത്,കച്ചവടക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തും കെ എസ് ആര്‍ ടി സി യുടെ നഷ്ടം ഒരളവു വരെ നികത്തുവാന്‍ കഴിഞ്ഞേക്കും.

റോഡുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി നിലനിര്‍ത്താനും അധികൃതര്‍ ശ്രദ്ധിക്കണം . കെ എസ് ആര്‍ ടി സിക്ക് പ്രതിമാസം കൊടുക്കേണ്ട നഷ്ടം ആയ 100 കോടി, കേരളത്തിലെ റോഡുകള്‍ നന്നാക്കുവാന്‍ വകയിരുത്തുകയും അങ്ങനെ ഗതാഗത വകുപ്പിന്‍റെ  നഷ്ടം നികത്തുകയും ചെയ്യുന്നതായിരിക്കും പ്രായോഗികം .

അനുബന്ധം
കെ എസ് ആര്‍ ടി സി യെ കുറിച്ചുള്ള ഈ ലേഖനം മുഴുമിപ്പിച്ചപ്പോള്‍ ആണ് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി വരുന്നത്. ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കുവാന്‍  എണ്ണക്കമ്പനികള്‍ തീരുമാനിച്ചു.  ജനവരി 18ന് വിലകൂടിയപ്പോള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 50 പൈസയും കെ.എസ്.ആര്‍.ടി.സിക്ക് 11.50 രൂപയുമാണ് കൂടിയത്. മറ്റ് ഉപഭോക്താക്കള്‍ക്ക് മാസം 50 പൈസവീതം കൂടുമ്പോള്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് കൂടില്ലെന്നും ഒരുവര്‍ഷം കൊണ്ട് ഇരുകൂട്ടര്‍ക്കും ഡീസല്‍വില തുല്യമാവുമെന്നായിരുന്നു പ്രചരണം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥരും  വെളിപ്പെടുത്തിയതും മറ്റൊന്നല്ല.

എന്നാല്‍, വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള വിലയെ അന്തരാഷ്ട്രവിപണിയിലെ ഏറ്റക്കുറച്ചിലുമായി ബന്ധിപ്പിച്ച കാര്യം  കെ എസ് ആര്‍ ടി സി അറിയുന്നത് വൈകി മാത്രം ആണ്.

 കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ ആകെ ബെജാറിലാണ്, ഒന്നും ഒരിക്കലും പ്ലാന്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.   അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്തോറും വന്‍കിട ഉപഭോക്താവ് എന്നനിലയ്ക്ക് കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍വിലയും  വര്‍ധിച്ചു കൊണ്ടേയിരിക്കും. ഒരിക്കലും സാധാരണ ഉപഭോക്താക്കളുടെ ഡീസല്‍വിലയുമായി തുല്യതയില്‍ എത്താത്ത സാഹചര്യമാണിപ്പോള്‍. അതിനാല്‍ വീട്നും സര്‍വീസ് വെട്ടിക്കുറയ്ക്കുന്ന തിരക്കില്‍ ആണ് കെ എസ് ആര്‍ ടി സി.

ഡീസല്‍ വില വര്‍ധനവ് ഇങ്ങനെ  തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി തനിയെ നിന്നുപോകുമെന്ന  ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന കെ എസ് ആര്‍ ടി സി യുടെ മരണം ഏതാണ്ട് ഉറപ്പായി എന്നതിന്റെ തെളിവാണ്. കെ എസ് ആര്‍ ടി സി ക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത അത്ര വലിയ നഷ്ടം ആയിരിക്കും വില വര്‍ധന തുടരുന്ന പക്ഷം ഈ വര്ഷം ഉണ്ടാവുക. ഏകദേശം  രണ്ടായിരം  കോടിയുടെ വാര്‍ഷിക നഷ്ടമാകും ഇങ്ങനെ ഉണ്ടാവുക.  അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ കണ്ടു ശീലിച്ച ആന വണ്ടികള്‍ നമ്മുടെ റോഡുകളില്‍ നിന്ന് എന്നേക്കുമായി  ഓടി മറയുന്ന ദുരവസ്ഥയും നമ്മെ വേട്ടയാടുന്നു.    കേരള ജനത ഉണര്‍ന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

Wednesday 20 February 2013

ഹോളണ്ടിലെ ദിനങ്ങൾ



 ഹോളണ്ടിലെ  ദിനങ്ങൾ
അതിരാവിലെ വീണ്ടും ആംസ്റ്റര്‍ ഡാം വിമാനത്താവളത്തില്‍.  വെളിയില്‍ കാത്ത് നിന്നിരുന്ന കീസ്,എന്നെ  സാബമ്മാളിലെ അപ്പോളോ ഹോട്ടലിലെത്തിച്ചു. കുളിയും പ്രാതലും കഴിഞ്ഞു വന്നപ്പോഴെക്കു കീസ് വീണ്ടും ഹോട്ടലില്‍ പ്രത്യക്ഷപ്പെട്ടു. കീസിനോപ്പം ജെല്ദര്‍മല്സനിലെ അവരുടെ ഓഫീസില്‍ പോയി . ആപ്പിള്‍ തോട്ടങ്ങളില്‍ കൂടിയായിരുന്നു യാത്ര. ചെടികളില്‍ നിറയെ പൂക്കളും ചെറിയ കായ്കളും. ആദ്യമായാണ്‌ ഒരു ആപ്പിള്‍ തോട്ടം  കാണുന്നത്. മരങ്ങള്‍ നിര നിരയായി നില്‍ക്കുന്ന കാഴ്ച മനോഹരം തന്നെ . ആപ്പിള്‍ പറിക്കുന്ന സമയത്ത് ഇതെങ്ങനെയുണ്ടാവും  ഞാന്‍ വെറുതെ ആലോചിച്ചു.


പുതിയ രീതിയില്‍ ബ്രീഡിംഗ് ചെയ്തു പുതിയ ഇനം ആപ്പിളുകള്‍ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ആണ്  നടക്കുന്നത്.  മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന റെഡ് ഡെലീഷ്യസ്, ഗോള്‍ഡന്‍ ഡെലീഷ്യസ്, ഗ്രാനി സ്മിത്ത് , റോയല്‍ ഗാല എന്നീ പൊതുവായ ഇനം ആപ്പിളുകള്‍ യൂറോപ്പില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു
. പകരം പിങ്ക് ലേഡി, ഹണി ക്രിസ്പ്സ്, അംബ്രോസിയാ, ജാസ്, കണ്‍സി, റോയല്‍ ഗ്രീന്‍, തുടങ്ങി  ആയിരക്കണക്കിന് ന്യൂ ജെനറേഷന്‍  ആപ്പിളുകള്‍ ആണ് ഇന്ന് വിപണി കീഴടക്കുന്നത്‌. ഫ്രാന്‍സ്, ഹോളണ്ട്, ജെര്‍മനി, ന്യൂ സിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആണ് ഈ മുന്നേറ്റത്തിനു പിന്നില്‍. ഹോളണ്ട് ആണ് ഏറ്റവും കൂടുതല്‍ കണ്സി ആപ്പിളുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യം.


ഓഫീസില്‍, മീറ്റിംഗുകളും, റിക്കോര്‍ഡ്സ് പരിശോധനയും കഴിഞ്ഞു. എല്ലാം നോക്കി  കൃത്യത വരുത്തി. പിറ്റേന്ന്  റോട്ടര്‍ ഡാമില്‍ പോകേണ്ടിയിരുന്നു . അവിടെ ആണ് ഞങ്ങളുടെ മുന്തിരി സ്റ്റോക്ക്‌ ചെയ്തിരിക്കുന്നത്. ഈ മാസം കൊണ്ട് മുഴുവന്‍ സ്റ്റോക്കും വിറ്റഴിക്കണം, അടുത്ത മാസം ആദ്യം മുതല്‍ ഈജിപ്റ്റ്‌ മുന്തിരി മാര്‍ക്കറ്റില്‍ വരും, അപ്പോള്‍ സ്വാഭാവികമായും വില കുറയും. അടുത്ത വര്‍ഷത്തെ ബിസിനസില്‍ അനുവര്‍ത്തിക്കേണ്ട നയങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഗബ്രി വാണ്ടെര്‍ബെര്‍ഗ് സംസാരിച്ചത്. ഗബ്രിയെ കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. അദേഹത്തിന് ഒരു  ഭാര്യയും പതിമൂന്നു കുട്ടികളും ഉണ്ട്. ഭാര്യ പതിനാലാമത് ഗര്‍ഭിണിയും ആണ്. ഇന്നത്തെ കാലത്ത് കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു സംഭവം, അതും യൂറോപ്പില്‍.,
  
മൂന്നു മണിയോട് കൂടി ഹോട്ടലില്‍ തിരിച്ചെത്തി .വെറുതെ ഇരിക്കുന്നതിനു പകരം അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കാമെന്നു കരുതി . രണ്ടു കിലോമീറ്റര്‍ അകലെ ആണ് സബാമ്മല്‍ റെയില്‍വേ സ്റ്റേഷന്‍. വഴിക്കാണ് ഹോക്കിയുടെയും ഫുട്ബാളിന്‍റേയും സ്റ്റേഡിയങ്ങള്‍. പക്ഷെ ഇന്ന് അവിടെയൊന്നും  ഒച്ചയും അനക്കവും ഇല്ല. കുട്ടനാടില്‍ കൂടി നടക്കുന്ന പോലെ ഒരനുഭവം. പുല്ല്  കൃഷി ചെയ്യുന്നതോ താനേ വളര്‍ന്നു വരുന്നതോ ? കുട്ടനാട്ടില്‍ നെല്‍ച്ചെടികള്‍ നില്‍ക്കുന്നത് പോലെ റോഡിന്‍റെ  രണ്ടു വശവും സമൃദ്ധമായി പുല്ല്  വിളഞ്ഞു നില്‍ക്കുന്നു.

നാട്ടുകാരില്‍ ചിലര്‍ സൈക്കിള്‍ സവാരി നടത്തുന്നു. നല്ല തണുപ്പ് ഉണ്ടായിരുന്നെങ്കിലും കുറെ നടന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തി. നമ്മുടെ നാട്ടിലെ സ്റ്റേഷനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തം. ട്രെയിനില്‍ കയറാന്‍ വന്ന ചുരുക്കം ചില ആളുകള്‍ മാത്രമാണ് സ്റ്റേഷനില്‍. റെയില്‍വേ ജീവനക്കാരാരും  ഇല്ല. ടിക്കറ്റ് വാങ്ങുക മെഷീനില്‍ നിന്നാണ് . റെയില്‍വേ സ്റ്റേഷനില്‍ ഓഫീസുമായി ബന്ധപ്പെട്ട ഒന്നുമില്ല. ട്രെയിനുകള്‍ വന്നു നില്‍ക്കും യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യും. അത്ര തന്നെ. ഒന്ന് രണ്ടു ട്രെയിനുകള്‍ വന്നു പോകുന്നത് വരെ അവിടെ നിന്ന്, തിരികെ ഹോട്ടലിലേക്ക് പോന്നു. ശാന്തമായ അന്തരീക്ഷം--
ഇന്ത്യ കണ്ടിട്ടില്ലാത്ത സുറിനാംകാരായ ഒരു ഇന്ത്യന്‍ ഫാമിലി, ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. അവര്‍ ഇന്ത്യക്കാര്‍ ആണ് എന്ന് പറയില്ല- ഇന്ത്യക്കാരാണെന്ന്  മേനി നടിക്കുന്നുണ്ടെങ്കിലും. അവരുടെ പ്രപിതാമഹന്മാര്‍ സുറിനാം എന്ന രാജ്യത്തേക്ക് വളരെ മുന്നേ കുടിയേറിയത് ആണ്. സുറിനാം കുറെ നാള്‍ ഹോളണ്ടിന്‍റെ  കോളനി  ആയിരുന്നു. അതിനാല്‍ സുറിനാംകാര്‍ക്ക് വിസ ഇല്ലാതെ തന്നെ ഹോളണ്ടില്‍ വന്നു പോകാം.

അതിരാവിലെ തന്നെ ഉറക്കമുണര്‍ന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്ക് കീസ് എത്തി. പതിവ് പോലെ ഓഫീസില്‍ ചെന്നു ഓഫീസ് വര്‍ക്കുകള്‍ ഒക്കെ കഴിഞ്ഞു എന്നെ റോട്ടര്‍ ഡാമിലേക്ക് കൊണ്ട് പോയി. റോട്ടര്‍ ഡാം ആണ് ഹോളണ്ടിലെ പ്രധാന തുറമുഖം. വാട്ടര്‍ സിറ്റി എന്നും  റോട്ടര്‍ ഡാം അറിയപ്പെടുന്നു. യൂറോപ്പിലെ എന്നല്ല  ലോകത്തിലെ തന്നെ പഴങ്ങളുടേയും  പച്ചക്കറികളുടേയും  കയറ്റിറക്ക് നടക്കുന്ന ഏറ്റവും വലിയ തുറമുഖം ആണ് റോട്ടര്‍ ഡാം. യൂറോപ്പിലേക്കുള്ള പ്രവേശന കവാടം ആയിട്ടാണ് ഇവിടം  അറിയപ്പെടുന്നത്.  അതിനാല്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന  കമ്പനികള്‍ ആണ് റോട്ടര്‍ ഡാമില്‍. കൂടുതലും.  കീസ് അവരുടെ കമ്പനിയുടെ ഗോ ഡൌണ്‍ കാണിച്ചു തന്നു. അതി വിപുലമായ, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച, വെയര്‍ ഹൌസ് ആണ് അത്. കണ്‍ടെയ്നറില്‍ വരുന്ന പഴങ്ങളും  പച്ചക്കറികളും  ടെസ്റ്റ്‌ ചെയ്തു കോഡ് ചെയ്തതിനു ശേഷം റോബോട്ടുകളുടെ സഹായത്തോടെ ശീതീകരിച്ച വെയര്‍ ഹൌസിന്‍റെ  ഏതെങ്കിലും ഒരു മൂലയില്‍ എത്തിക്കുന്നു. പ്രത്യേക കോഡിംഗ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഈ പാലറ്റ് തിരിച്ചു വിളിക്കാം. ഒരു  പ്രത്യേക പാലറ്റിലെ സാധനങ്ങള്‍ക്ക് കേടു വന്നാല്‍ ഉടന്‍ ക്വാളിറ്റി കണ്ട്രോളറുടെ മുന്നിലെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ തെളിയുകയും അത് ഉടന്‍ തന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്യും. മനുഷ്യര്‍ക്ക്‌ ഒരു കാരണവശാലും ഈ വെയര്‍ ഹൌസില്‍ പ്രവേശിക്കുവാന്‍ സാധിക്കില്ല. എല്ലാം മെഷീനുകളാല്‍ നിയന്ത്രിക്കപ്പെടുന്നു.

മാസ് നദിക്കു കുറുകെ കെട്ടിയിരിക്കുന്ന ഏറാമസ് പാലം---! 2600 അടി നീളമുള്ള ഈ ബ്രിഡ്ജ് കേബിളില്‍ ആണ് ഉറപ്പിച്ചിരിക്കുന്നത്.
തിരികെ എന്നെ ഹോട്ടലില ആക്കി, കീസ് യാത്രയായി.

അതെ നാളെ ആണ്, കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അറിയുക. നേരിയ ഭൂരിപക്ഷത്തില്‍ ഇടതു മുന്നണി ചരിത്ര വിജയം നേടും എന്നായിരുന്നു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഞാന്‍ നടത്തിയ പ്രവചനം. അത് അങ്ങിനെ ആകാനേ  തരമുള്ളൂ. എങ്കിലും വാര്‍ത്തകള്‍ അതാതു സമയങ്ങളില്‍ അറിയണം, ലോകത്ത് എവിടെ ആയിരുന്നാലും മലയാളി കേരളത്തിലെ തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിതാന്ത ജാഗരൂകത പുലര്‍ത്തുന്നവന്‍ ആണ്. എന്‍റെ  ലാപ് ടോപ്‌ സ്ക്രീന്‍ പൂട്ടിയിരിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ഹോട്ടലിന്‍റെ  ബിസിനസ് റൂമില്‍ പോയി, ഒരു കമ്പ്യൂട്ടറില്‍ മലയാളം  ഫോണ്ട്  ഡൌണ്‍ ലോഡ് ചെയ്തു കഴിഞ്ഞാണ് ഉറങ്ങാന്‍ കിടന്നത് .


രാവിലെ, അപ്രതീക്ഷിതമായി ലാപ് ടോപ്‌ ഓണ്‍ ആയി! അവ്യക്തമായിട്ടാണ് എങ്കിലും തെരഞ്ഞെടുപ്പു ഫലങ്ങള്‍ കണ്ടു. ചരിത്ര വിജയം പ്രതീക്ഷിച്ച എനിക്ക് ചരിത്രം ആവര്‍ത്തിക്കുന്നത് ആണ് കാണുവാന്‍ കഴിഞ്ഞത്.

എന്നെയും കൊണ്ട് കീസ് നേരെ പോയത് കിന്ദര്‍ദിജ്ക് എന്ന സ്ഥലത്തേക്കാണ്. യുനെസ്കോയുടെ ലോക പൈതൃക മാപ്പില്‍ ഇടം നേടിയ സ്ഥലം ആണ്  കിന്ദര്‍ദിജ്ക്. ഇവിടെ ആണ് ഹോളണ്ടിലെ ആദ്യ കാല വിൻഡ് മില്ലുകൾ സ്ഥിതി ചെയ്യുന്നത്. പതിനേഴാം  നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പത്തൊന്‍പതു വിൻഡ് മില്ലുകൾ ആണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത് . വളരെ മനോഹരമായ ഭൂപ്രകൃതി ആണ് കിന്ദര്‍ദിജ്ക്കില്‍. അതിനാലാകണം ഇത്രയധികം സന്ദര്‍ശകര്‍ ഇവ കാണുവാന്‍ ദിവസേന ഇവിടെ എത്തുന്നത്. ഗേറ്റ് കടന്നു ഞങ്ങള്‍ വിൻഡ് മില്ലുകളുടെ ഭാഗത്തേക്ക് നടന്നു. കടല്‍ നിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശമാണ് ഡച്ചുകാരുടെ ഈ നാട്. പ്രളയം ആണ് ഡച്ചുകാര്‍ എന്നും ഭയപ്പെടുന്നത്. കടല്‍ നിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്തെ സംരക്ഷിക്കുവാന്‍ ആണ് ഡച്ചുകാര്‍ വിൻഡ് മില്ലുകൾ ഉപയോഗിച്ചത്. ഇവയില്‍ നിന്ന് കിട്ടുന്ന ഊര്‍ജം കൊണ്ട്, അധികം വരുന്ന വെള്ളത്തെ കടലിലേക്കും ചെറു കായലിലേക്കും ഒഴുക്കിക്കളയുന്നു ഇവര്‍. വളരെ വലിപ്പം ഉള്ള ഈ വിൻഡ് മില്ലുകളില്‍ കുടുംബങ്ങള്‍ക്ക് താമസിക്കുവാനും ഉള്ള സൌകര്യങ്ങള്‍ ഉണ്ട്. മനോഹരമായ ഒരു വീട് കൂടി ആണ് ഓരോ വിന്‍ഡ്മില്ലും  .

കൃഷിയിടങ്ങളുടെ ദൗർലഭ്യമാണ്‌ ജനസാന്ദ്രത കൂടിയ നെതർലാൻഡ്സിനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം. ഇപ്പോൾ കാണുന്ന മിക്ക കൃഷിയിടങ്ങളും കായൽ നികത്തി ഉണ്ടാക്കിയവയാണ്‌. കായൽ നികത്തി കൃഷിയിടങ്ങളുണ്ടാക്കുക വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്‌ . ഇലക്ട്രിക്‌ മോട്ടോറുകളൊന്നും ഇല്ലാതിരുന്ന കാലത്ത്‌ കായലിൽ തടയണ കെട്ടി വിൻഡ്മില്ലുകൾ ഉപയോഗിച്ചാണ്‌ വെള്ളം പമ്പു ചെയ്തുകളഞ്ഞിരുന്നത്‌. ആദ്യ കാലത്ത് പ്രളയത്തെ തടുക്കുവാന്‍ ഉപയോഗിച്ചിരുന്ന വിൻഡ്  മില്ലുകള്‍ കൊണ്ട് തന്നെ കായല്‍ പരപ്പുകള്‍ നികത്തി കൃഷി ഇറക്കുവാനും ഇവര്‍ക്ക് സാധിച്ചു.    ഇങ്ങനെ നികത്തിയെടുക്കുന്ന കായൽ പിന്നീടു വർഷങ്ങളോളം കന്നുകാലികളുടെ മേച്ചിൽപുറമായി ഉപയോഗിക്കും. അവയുടെ കാഷ്ഠവും മറ്റും വീണു വീണു വളക്കൂറു നിറഞ്ഞ മണ്ണിലാണ്‌ കൃഷി ഇറക്കുക. 

ഡച്ചു പ്രതാപകാലമായ 17 ആം നൂറ്റാണ്ടിലാണ്‌ മിക്കവാറും വിൻഡ്മില്ലുകൾ നിർമ്മിച്ചിട്ടുള്ളത്. കായൽ നിരത്താനും കോഫീ, കൊക്കോ , ധാന്യങ്ങൾ എന്നിവ പൊടിക്കാനും മറ്റ് ഡ്രൈനേജ് ആവശ്യങ്ങൾക്കുമാണ്‌ അക്കാലത്ത് ഇവ ഉപയോഗിച്ചിരുന്നത്. കാലക്രമേണ വിൻഡ്മില്ലുകൾ ആവിയന്ത്രങ്ങൾക്കും ഇലക്ട്രിക് മോട്ടോറുകൾക്കും വഴിമാറി.19ആം നൂറ്റാണ്ടിൽ 36000 വിൻഡ്മില്ലുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഉള്ളത് ഏതാണ്ട് 1500 എണ്ണം മാത്രം. അവശേഷിക്കുന്ന ഈ വിൻഡ്മില്ലുകൾ ഹോളണ്ടിന്‍റെ  തനതായ മുഖമുദ്രയായി ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. വിൻഡ്മില്ലുകളും തെളിഞ്ഞ ആകാശവും കായല്‍പ്പരപ്പുമെല്ലാം കണ്ണുകൾക്ക് നല്ല വിരുന്നാണ്‌. ഓരോ വിൻഡ്മില്ലും കാറ്റിന്‍റെ  ദിശ അനുസരിച്ചു തിരിച്ചു വയ്ക്കണം. ഇതിനായി ചെറിയൊരു യന്ത്ര സംവിധാനം ഒരോ വിൻഡ്‌മില്ലിന്‍റെ  മുകളിലും  കാണാം. സന്ദര്‍ശകര്‍ ഇവിടെ വന്നു തിരികെ പോകുമ്പോള്‍ കൂടെ കൊണ്ട് പോകുന്നതും വിൻഡ് മില്‍ സ്മരണികകള്‍ ആണ്. ഞാനും വാങ്ങി ഒരെണ്ണം.

ഒറ്റയ്ക്കായതിനാലാകണം  ജെല്ദര്‍ മേല്സന്‍ പലപ്പോഴും എന്നെ മുഷിപ്പിച്ചു. എങ്കിലും വൈകുന്നേരങ്ങളില്‍ ഹോട്ടലിനു അടുത്തുള്ള ഹോക്കി മത്സരങ്ങള്‍ കാണാന്‍ പോകും, അല്ലെങ്കില്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് കാല്‍നടയായി പോകും. ഒരു ദിവസം വില്ലേജിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയപ്പോള്‍ ഒരു കെയ്സ്   ബിയര്‍ മേടിക്കണം എന്നൊരു തോന്നല്‍.. മാര്‍ക്കറ്റില്‍ ഒരു പ്രധാന സെക് ഷന്‍ മദ്യത്തിനായി മാറ്റി വച്ചിരിക്കുന്നു. ആംസ്റ്റല്‍  ബിയര്‍ തന്നെ മേടിച്ചു. തിരികെ റൂമില്‍ വന്നു ബിയര്‍ ഒന്ന് രണ്ടെണ്ണം അകത്താക്കി.. ഒന്നും തോന്നിയില്ല . ബിയറിലെ ആല്‍ക്കഹോള്‍ കണ്ടെന്‍റ്  നോക്കിയപ്പോള്‍ ആണ് മണ്ടത്തരം മനസിലായത്.. ഞാന്‍ മേടിച്ചത് നോണ്‍ ആല്‍ക്കഹോളിക് ബിയര്‍  ആയിരുന്നു. ഗള്‍ഫില്‍ പല സ്ഥലത്തും നോണ്‍ ആല്‍ക്കഹോളിക് ബിയറുകള്‍ വാങ്ങാന്‍ കിട്ടും. അത് അവിടങ്ങളില്‍ ആല്‍ക്കഹോളിക് ബിയറുകള്‍ വില്‍ക്കാന്‍ പാടില്ലാത്തത് കൊണ്ടാണല്ലോ. ഈ സായിപ്പന്മാര്‍ ആല്‍ക്കഹോളിക് ബിയറുകള്‍ മാത്രമേ കുടിക്കൂ എന്നും അതിനാല്‍ അവ മാത്രമേ വില്‍ക്കുകയുള്ളൂ എന്നുമുള്ള ധാരണയാണ്, ലേബല്‍ പോലും നോക്കാതെ  ഈ ബിയര്‍ മേടിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഞായറാഴ്ച വീണ്ടും മറ്റൊരു ബോറന്‍ ദിനം. എങ്കിലും ഒരു ടര്‍ക്കിഷ് ബാത്ത് നടത്തുവാന്‍ തീരുമാനിച്ചു. എന്താണ് ടര്‍ക്കിഷ് ബാത്ത് എന്ന് അന്ന് വരെ അറിയില്ലായിരുന്നു. അത് എങ്ങനെ ആണ് നടത്തേണ്ടത് എന്നും അറിയില്ല. ഉച്ച കഴിഞ്ഞു റിസപ്ഷനില്‍ ചെന്ന് മേരിയോടു കുറെ നേരം കത്തി വച്ചു . മേരി വിവാഹം കഴിച്ചിട്ടില്ല, കൂട്ടുകാരനും ഒന്നിച്ചു വിവാഹിതരെ പോലെ ജീവിക്കുന്നു. അവര്‍ക്ക് രണ്ടു ചെറിയ കുട്ടികള്‍ ഉണ്ട്. വിവാഹം പോലെ തന്നെ ഒരു ഉടമ്പടി ഉണ്ടാക്കി ഒപ്പ് വച്ചിട്ട് ആണ് ഇവര്‍ വിവാഹിതരെ പോലെ ജീവിക്കുന്നത്. കുട്ടികള്‍ ചെറിയവര്‍ ആയത് കൊണ്ട് മേരി മിക്കവാറും അവധി ദിവസങ്ങളില്‍ അല്ലെങ്കില്‍ നൈറ്റ്‌ ഡ്യൂട്ടി ആണ് ചെയ്യാറുള്ളത്. മേരിയുടെ കൂട്ടുകാരന്‍ പകല്‍ ഡ്യൂട്ടി മാത്രം ചെയ്യുന്നു. ആഴ്ചയില്‍ നാല് ദിവസം ആണ് മേരി ഡ്യൂട്ടി ചെയ്യു ന്നതു. മേരിയും കൂട്ടുകാരനും മാറി മാറി ആണ് കുട്ടികളെ നോക്കുന്നത്.

ടര്‍ക്കിഷ് ബാത്തിനെ കുറിച്ച് മേരി പറഞ്ഞു തന്നു. മേരി തന്ന ടവലുമായി ടര്‍ക്കിഷ് ബാത്ത് റൂമില്‍ കയറി. അവിടെ ചൂട് കുറയ്ക്കാനും കൂടുവാനും ഒക്കെ ഉള്ള സംവിധാനങ്ങള്‍ ഉണ്ട്. മുറിയില്‍ കയറിയപ്പോള്‍ തന്നെ ചെറു ചൂടുള്ള  സ്റ്റീം ശരീരത്തിനെ  ഒരു മയപ്പെടുത്തി . പക്ഷെ വളരെ പെട്ടെന്ന് തന്നെ മുറിയിലെ ചൂട് കൂടി.. ഒരു മാതിരി ആവിയില്‍ വെന്തെടുക്കുന്നത് പോലെ... എന്തായാലും ചൂട് കൂട്ടിയും കുറച്ചും അര മണിക്കൂര്‍ അതിനകത്തിരുന്നു. അടച്ചിട്ട മുറിയില്‍ ആവിയില്‍ നമ്മുടെ ശരീരത്തെ വേവിക്കുന്നതിനാണ് ടര്‍ക്കിഷ് ബാത്ത്, എന്ന് പറയുന്നത് എന്ന് ഞാന്‍ മനസിലാക്കി! പെട്ടെന്ന് ഒരു ഫാമിലി പിറന്ന പടി ടര്‍ക്കിഷ് ബാത്തിനായി റൂമിലേക്ക്‌ കയറി . എന്‍റെ  ബാത്ത് ഞാന്‍ അവിടെ അവസാനിപ്പിച്ചു.

 ഇനി നാല് ദിവസം കൂടി ഇവിടെ കഴിയണം. ദിവസവും രാവിലെ കീസ് എന്നെ ഓഫീസിലേക്ക് കൂട്ടികൊണ്ട് പോകുവാന്‍ വരും. ഉച്ചവരെ ഓഫീസില്‍ കറങ്ങി, എന്നെയും കൊണ്ട് ഏതെങ്കിലും ഗ്രാമങ്ങളില്‍ ഒക്കെ പോയി മൂന്ന് മണിയോട് കൂടി ഹോട്ടലില്‍ തിരികെ എത്തിക്കും.
ചില ഗ്രാമ പ്രദേശങ്ങളില്‍ പുല്ലുകള്‍ കൊണ്ട് മേഞ്ഞ വീടുകള്‍ ഇപ്പോഴും കാണാം.

വെള്ളിയാഴ്ച, ആസ്ത്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകണം. അവിടെ സുഹൃത്തും കുടുംബവും താമസിക്കുന്നു, മറ്റു ചില നാട്ടുകാരും. വെള്ളിയാഴ്ച ഉച്ചയോടു കൂടി കീസ് എന്നെ വീണ്ടും ആംസ്റ്റര്‍ ഡാമില്‍ എത്തിച്ചു. ഞാന്‍ ഹോട്ടല്‍ ചെക്ക് ഔട്ട്‌ ചെയ്തിട്ടാണ് പോരുന്നത്. അതിനാല്‍ ലഗേജ് മുഴുവന്‍ കൂടെ കൊണ്ട് പോന്നു. ഇനി എന്തായാലും ജെല്ദര്‍ മേല്സനിലെക്കില്ല. എന്നെ കൊണ്ട് കീസും കമ്പനിയും മുഷിഞ്ഞിട്ടുണ്ടാവണം  . ദുബായിലേക്കുള്ള ടിക്കറ്റ് ബുധനാഴ്ച ത്തേയ്ക്കാണ്. ശനിയും ഞായറും വിയന്നയില്‍ ജോണിയോടൊപ്പം, തിങ്കളാഴ്ച  തിരികെ വരുമ്പോള്‍ ആംസ്റ്റാര്‍ ഡാമില്‍ തന്നെ ഉള്ള മറ്റേതെങ്കിലും ഹോട്ടലില്‍ താമസിക്കണം. സ്കിഫോള്‍ എയര്‍ പോര്‍ട്ടില്‍ ലഗേജു സൂക്ഷിക്കുന്ന അറയില്‍ ലഗേജു വച്ച് ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വീപ് ചെയ്തു പോന്നു. ആരും ഇല്ല അവിടെ നമ്മളെ സഹായിക്കാനോ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തരാനോ. നമ്മുടെ ലഗേജ് വയ്ക്കുവാന്‍ സൌകര്യം ഉള്ള കാബിനെറ്റ്‌ നോക്കി അതില്‍ ലഗേജു വയ്ക്കുക. ലോക്ക് ചെയ്തു പോരണം. തിരികെ വരുമ്പോള്‍ നമ്മുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊണ്ട് സ്വീപ് ചെയ്തു കാബിനെറ്റ്‌ തുറക്കണം. വാടക ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് വക മാറിക്കൊള്ളും, നമ്മള്‍ ഒന്നും അറിയേണ്ട. ആസ്ത്രിയന്‍ എയര്‍ ലൈന്‍സിന്‍റെ  വിമാനത്തിലേക്ക് ചെക്കിന്‍ ചെയ്തതും അവിടെ സ്ഥാപിച്ചിരിക്കുന്ന മെഷീനില്‍ കൂടി. ഇപ്പോള്‍ വിയന്ന മാത്രം ആണ് മനസ്സില്‍, ജോണിയും കൂട്ടുകാരും.

വിയന്നയില്‍ നിന്ന് ആസ്ത്രിയന്‍ എയര്‍ ലൈന്‍സിന്‍റെ  വിമാനത്തില്‍ രാവിലെ പത്തു മണിയോടെ  വീണ്ടും സ്ക്യ്ഫോള്‍ വിമാനത്താവളത്തില്‍ ..ഇത്തവണ ആരും ഇല്ല എന്നെ സ്വീകരിക്കാന്‍. ഞാന്‍ ജെല്ദര്‍ മേല്സനില്‍ പോകുന്നില്ല, അതിനാല്‍ എയര്‍ പോര്‍ട്ടിനു അടുത്തായി തന്നെ ഒരു ഹോട്ടലില്‍ താമസിക്കണം. ലഗേജ് കാബിനറ്റില്‍ ചെന്ന്, എന്‍റെ  ലഗേജുമായി  തിരിച്ചെത്തി. എയര്‍ പോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനില്‍ കൂടി തന്നെ എയര്‍ പോര്‍ട്ടിനു വളരെ അടുത്തുള്ള ഐബിസ് ഹോട്ടലില്‍ റൂം ബുക്ക്‌ ചെയ്തു. ഹോട്ടലിന്‍റെ  വാഹനം ഓരോ മണിക്കൂറിലും പാര്‍ക്കിംഗ് ഏരിയയില്‍ വരും. നമ്മുടെ ബുക്കിംഗ് കാണിച്ചു അതില്‍ കയറിയാല്‍ മതി. പതിനൊന്നു മണിയോടെ ഹോട്ടലില്‍ എത്തി. വൈകുന്നേരം വീണ്ടും എയര്‍ പോര്‍ട്ടില്‍ നിന്ന് ആംസ്റ്റാര്‍ ഡാം  സിറ്റിയിലേക്ക് ട്രെയിന്‍ യാത്ര. സിറ്റിയില്‍ ചെന്ന് എങ്ങോട്ടെന്നറിയാതെ കുറെ നടന്നു. കുറെ നടന്നപ്പോള്‍ കണ്ട ഒരു കടയില്‍ പാക്കിസ്ഥാന്‍കാരന്‍ ആയ ഒരു പയ്യന്‍സ്. .  നാട്ടില്‍ തോലിന്‍റെ  ബിസിനസ്സ് ചെയുന്ന കുടുംബത്തില്‍ നിന്നാണ്. ഈ അടുത്ത കാലത്ത് ആംസ്റ്റര്‍ഡാമില്‍ സ്ഥിര താമസം ആക്കിയ ഒരു പാക്കിസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയുമായി കല്യാണം കഴിഞ്ഞു. അങ്ങനെ ആണ് ഇവിടെ എത്തിപ്പെട്ടത്. യാതൊരു തിരക്കും ഇല്ലാതിരുന്ന ആ കടയില്‍ ഗ്രഹാതുരത്വം അനുഭവിക്കുന്ന ആ ചെക്കനുമായി സംസാരിച്ചിരുന്നു കുറെ നേരം . ചന്നം പിന്നം പെയ്യുന്ന മഴ, ഒറ്റക്കുള്ള നടത്തം മുഷിപ്പനായി തോന്നി ...  ആദ്യ തവണ പിള്ള ചേട്ടനും ബഷീറും ഉണ്ടായിരുന്നതിനാല്‍ തണുപ്പായിരുന്നിട്ടും നല്ല അനുഭവമായിരുന്നു . 

 ഇനി ഒരു ദിവസം കൂടി-- നാളെ തിരികെ ദുബായിലേക്ക് പോകണം. ചെറിയ ചില ഷോപ്പിംഗ്‌ ഒക്കെ ഉണ്ട്. വീണ്ടും  ട്രെയിനില്‍ സിറ്റിയിലേക്ക്. തലേന്ന് കണ്ട പാകിസ്ഥാനി ചെക്കന്‍ ഞാന്‍ കയറിയ കമ്പാര്‍ട്ട്മെന്‍റില്‍ ല്‍ ... വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു ഹോളണ്ടുകാരി സ്ത്രീ ഞങ്ങള്‍ക്കരികില്‍ വന്നു സംസാരിച്ചു തുടങ്ങി. അവര്‍ക്ക് എന്‍റെ സ്വദേശം അറിയണം. ഇന്ത്യ എന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ്,അടുത്തിരുന്ന പാകിസ്ഥാനി പയ്യന്‍  അവന്‍റെ  സ്വദേശവും  ഇന്ത്യ ആണെന്ന് ചാടിക്കയറി പറഞ്ഞു. ഞാന്‍ അവന്‍റെ  മുഖത്തേക്ക് നോക്കി. സ്വന്തം നാട് ഏതെന്നു പോലും പറയുവാന്‍ പറ്റാത്ത അവന്‍റെ  പരിതാപകരമായ അവസ്ഥ ഞാനവിടെ കണ്ടു. സിറ്റിയില്‍ ഞാന്‍ വീണ്ടും തിരക്കിലേക്ക് എടുത്തെറിയപ്പെട്ടു. കുറെ വിന്‍ഡോ  ഷോപ്പിംഗ്‌ നടത്തി. തുണികള്‍ക്ക് ഒന്നും ദുബായിയെ അപേക്ഷിച്ച് വില കൂടുതല്‍ അല്ല. തെരുവ് കലാകാരന്മാരുടെ കലാവിരുതുകള്‍, ഭിഷക്കാരുടെ പ്രച്ഛന്ന വേഷങ്ങള്‍, ഒക്കെ കണ്ടു സുവനീര്‍ മേടിക്കുവാന്‍ ചില കടകള്‍ കയറിയിറങ്ങി. കന്നിബാല്‍  വില്‍ക്കുന്ന ഒരു കടയില്‍ കച്ചവടം നടത്തുന്നത്  കൗമാര പ്രായം തോന്നിപ്പിക്കുന്ന രണ്ടു ഗുജറാത്തി പെണ്‍കുട്ടികള്‍ ...


ഇന്ത്യന്‍ ഭക്ഷണം കഴിക്കണം, തിരക്ക് കുറഞ്ഞ ഒരു കടയില്‍ കയറി.  ഭക്ഷണത്തിനു ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഒരു ചാക്ക് ബസ്മതി അരി,  റൈസ് കുക്കര്‍ ഒക്കെ  ആയി ഒരു ഹോളണ്ട്  സ്വദേശിനി. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എന്‍റെ  മേശക്കു അഭിമുഖം ആയുള്ള സീറ്റില്‍ വന്നിരുന്നു. ഇന്ത്യ അവര്‍ക്ക് എന്നും ഉന്മാദം നല്‍കുന്ന രാജ്യം ആണ് എന്നും നിരവധി തവണ കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ പട്ടണങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും  അവര്‍ പറഞ്ഞു. പൂന യൂണിവേഴ്സിറ്റിയില്‍ അന്തര്‍ദേശിയ ബിസിനസ്സ് വിഷയത്തില്‍ വിസിറ്റിംഗ് പ്രഫസര്‍ കൂടി ആണവര്‍. വിവാഹമോചനം നേടിയ ഇവര്‍ രണ്ടു നേപ്പാളി കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നുണ്ട്  പോളിഗമി സെക്സ് ജീവിതത്തിനു അടിമയാണ് അവരെന്നും, കൊച്ചിയില്‍ പോലും അവര്‍ക്ക് കാമുകന്‍ ഉണ്ടെന്നും ആ സംഭാഷണത്തിലൂടെ  ഞാനറിഞ്ഞു .

വീണ്ടും ഹോട്ടല്‍--- . ബുധനാഴ്ച, അതായത് പിറ്റേന്ന്  രാത്രി പത്തു മണിക്കാണ് എന്‍റെ  ഫ്ലൈറ്റ്. . വ്യാഴാഴ്ച അതി രാവിലെ ദുബായ് എയര്‍ പോര്‍ട്ടില്‍ മുത്തമിടും. ഈ ഒരു രാത്രി കൂടി കഴിച്ചു കൂട്ടിയാല്‍ മതി എന്ന ചിന്ത മാത്രം മനസ്സില്‍

രാവിലെ, ഹോട്ടലില്‍ നിന്നിറങ്ങി, ട്രെയിനില്‍ ആംസ്റ്റര്‍ ഡാം സിറ്റിയില്‍ ... ഡാം സ്ക്വയര്‍ വരെ മാത്രം നടന്നു. ഡാം സ്ക്വയറിന് സമീപം കനാലുകളുടെ  ഭംഗി ഒരാവര്‍ത്തി കൂടി ചുറ്റി നടന്നു കണ്ടു.  ഇന്ത്യന്‍ ഭക്ഷണം രുചിക്കുവാന്‍ ഗാന്ധി എന്ന ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ ... പേര് ഇന്ത്യന്‍ ആണ് എങ്കിലും അത് നടത്തുന്നത് ശ്രീലങ്കക്കാര്‍ ആണ്... ഹോട്ടലില്‍ ഇരിക്കുവാന്‍ സീറ്റില്ല, നിറയെ ഇന്ത്യക്കാര്‍.....,...  ഇത്ര മാത്രം ഇന്ത്യക്കാരോ ഇവിടെ? ആശ്ചര്യം തോന്നി ... അന്വേഷിച്ചപ്പോള്‍ ആണ് അറിഞ്ഞത്, അവര്‍ ഡല്‍ഹിയില്‍ നിന്നുള്ള ഹരേ കൃഷ്ണ ഭക്തന്മാര്‍ ആണെന്ന് . ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട്‌ ചെയ്തു. നാലു മണിയോടെ എയര്‍ പോര്‍ട്ടില്‍ എത്തി.കുറെ നേരം വെറുതെ കറങ്ങി നടന്നു സമയം കളഞ്ഞു. പെറുവില്‍ നിന്ന്, ഇറാക്കിലേക്ക് പോകുന്ന പട്ടാളക്കാര്‍ ആയിരുന്നു വിമാനത്തില്‍ കൂടുതലും. പെറുവില്‍ നിന്ന് ആംസ്റ്റാര്‍ ഡാമിലെത്തി, അവിടെ നിന്ന് ദുബായില്‍-പിന്നെ , ഇറാക്കില്‍ .. പെറുവിലെ ആളുകള്‍ ചെറുതായി ഹിന്ദി പറയുന്നു. ഇറാക്കില്‍ ഇന്ത്യക്കാരോട് അടുത്തിടപഴകിയും ഇന്ത്യന്‍ സിനിമകള്‍ കണ്ടും ആണ് അവര്‍ ഹിന്ദി സംസാരിക്കുന്നത് . ഏറ്റവും പിന്നിലെ റോവില്‍ ഞാന്‍ മാത്രം. പിന്നിലായതിനാല്‍ എപ്പോള്‍ വേണമെങ്കിലും മദ്യം കിട്ടും. ഭക്ഷണവും മദ്യവും അകത്തു കടന്നപ്പോള്‍ നല്ല ഉറക്കം. രാവിലെ ദുബായിയുടെ ആകാശത്തില്‍ വിമാനം എത്തിയപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്....

Saturday 26 January 2013

ആളൊരുങ്ങി, അരങ്ങുണരുന്നു


 


പടനായകര്‍ രംഗ പ്രവേശം ചെയ്തു. ഇനി യുദ്ധത്തിന്‍റെ  കാഹളം മുഴങ്ങുകയേ വേണ്ടൂ. രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും ഗോദയില്‍ നേര്‍ക്ക്‌ നേര്‍. ആരായിരിക്കും യു പി എയെയും എന്‍ ഡി എയെയും നയിക്കുക എന്ന് കോണ്‍ഗ്രസ്സും ബി ജെ പിയും പരസ്യമായി  പറഞ്ഞിട്ടില്ല എങ്കില്‍ കൂടി പരോക്ഷമായി, രാഹുലും മോഡിയും തമ്മിലാകും മത്സരം എന്ന് ഉറപ്പിച്ച രീതിയില്‍ ആണ് പ്രചാരണ മാനേജര്‍മാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയുന്നത്. പൊതു ജനമദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചര്‍ച്ച നടത്തുക എന്നതില്‍ രണ്ടു പാര്‍ട്ടികളും ഏറെക്കുറെ വിജയിക്കുകയും ചെയ്തതോടൊപ്പം പ്രാദേശിക  പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാനമന്ത്രി മോഹികളെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുവാനും തത്ക്കാലത്തേക്ക് അവര്‍ക്കായി.


ജയപ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലൂടെ ആണ് കോണ്‍ഗ്രസ്‌ രാഹുല്‍ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ട് വന്നത് എങ്കില്‍  ബി ജെ പി എന്ന പാര്‍ട്ടിക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ സംഘപരിവാര്‍  ആണ്  വ്യക്തമായ മുന്നൊരുക്കത്തിലൂടെ   നരേന്ദ്ര മോഡിയെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്.   ബി ജെ പി എന്ന പാര്‍ട്ടിയെ  സംഘ പരിവാര്‍ പൂര്‍ണ്ണമായും ഹൈ ജാക്ക് ചെയ്തതിന് ഏറ്റവും പ്രധാനമായ തെളിവ് ആണ് നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത്


അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന രാഹുലിനെ, മറ്റൊരു നിഷേധിക്കലിനു അവസരം കൊടുക്കാതെ, സമര്‍ത്ഥമായി നടത്തിയ  കരുനീക്കങ്ങള്‍ക്കൊടുവില്‍ അധികാരക്കസേരയില്‍ പിടിച്ചിരുത്തുവാന്‍ ഹൈക്കമാണ്ടിനു സാധിച്ചു. ചിന്തന്‍  ശിബിരത്തിലും   സൌമ്യനായ ഒരു നിഷേധിയുടെ സ്വരത്തില്‍ ആയിരുന്നു രാഹുലിന്‍റെ  പെരുമാറ്റം. യുവ ജനങ്ങളെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും അവരിലൂടെ നവ ഭാരത സൃഷ്ടി നടത്തുകയും ആണ് രാഹുല്‍ വിഭാവന ചെയ്യുന്നത്. ജയപ്പൂരില്‍ കോണ്‍ഗ്രസിനെ ശുദ്ധീകരിക്കുക എന്ന നിശ്ചയ ദാര്‍ഢ്യ ത്തില്‍ ഇറങ്ങി പുറപ്പെട്ട പോലെ,  കോണ്‍ഗ്രസിനെയും അതിന്‍റെ  വൃദ്ധ നേതൃത്വത്തേയും നിശിതമായി വിമര്‍ശിക്കുന്നതില്‍ ആയിരുന്നു രാഹുല്‍ കൂടുതല്‍ സമയവും ചിലവഴിച്ചത്. രാഹുലിന്‍റെ  പ്രസംഗം കോണ്‍ഗ്രസിലെ തന്നെ അധികാരത്തിനു പുറത്തു നില്‍ക്കുന്നവരെയും വിമത സ്വരം പുറപ്പെടുവിച്ചു ഇടഞ്ഞു നില്‍ക്കുന്നവരെയും ഊര്‍ജ്ജസ്വലരാക്കുവാന്‍ ഒരു പക്ഷെ സഹായിച്ചേക്കാം. രാഷ്ട്രത്തെ ശക്തിപ്പെടുത്തണമെങ്കില്‍ അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്ന തിരിച്ചറിവ് ആയിരിക്കാം രാഹുലിനെ നിയന്ത്രിക്കുന്നത്‌.

 

കുടുംബ വാഴ്ച ആയിരിക്കും രാഹുലിലൂടെ കോണ്‍ഗ്രസ്‌ നേതൃത്വം ഉദ്ദേശിക്കുന്നത് എങ്കിലും രാഹുല്‍ അവസരം  കിട്ടുമ്പോഴൊക്കെ കുടുംബ വാഴ്ച്ചക്ക് എതിരെ സംസാരിക്കുകയും, കുടുംബ വാഴ്ച്ചയ്ക്കുപരി,  തന്‍റെ  പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമാണ് താന്‍ ഇന്നത്തെ നിലയില്‍ എത്തിയത് എന്നും വീമ്പിളക്കാറുണ്ട്.  ഭരണ പരിചയം തീരെ ഇല്ലാത്തത് തന്നെ   ആയിരിക്കും രാഹുലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന അയോഗ്യത. രാജ്യം പ്രധാനമായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ ഒന്നും രാഹുലിനെ ഒരിടത്തും കണ്ടിരുന്നില്ല  പ്രധാന വിഷയങ്ങളില്‍ ഒന്നും    അഭിപ്രായം പറഞ്ഞില്ല എന്നതും രാഹുലിന്‍റെ  പോരായ്മയാണ്.  രാഹുലിന് ഇത് വരെ ഒരു ജനകീയ നേതാവാകുവാന്‍ കഴിഞ്ഞിട്ടില്ല.. ഉത്തര്‍ പ്രദേശിലും , ബീഹാറിലും  തെരഞ്ഞെടുപ്പിന്‍റെ  നേതൃത്വം ഏറ്റെടുത്തു എങ്കിലും അവിടങ്ങളിലെ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടുവാനോ  ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനോ കഴിഞ്ഞില്ല പത്രക്കാരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയും പ്രധാന വിഷയങ്ങളില്‍ അഭിപ്രായം പറയാതിരിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയാകാന്‍ തയ്യാറാവുന്ന ഒരു  നേതാവിന് യോജിച്ചതല്ല. . ഇന്ത്യയെ കുറിച്ച് തനിക്കൊരു സ്വപ്നം ഉണ്ടെന്നും  ഇന്ത്യന്‍ യുവ ജനത സ്വപ്നം കാണണം എന്നും പറയുന്നതല്ലാതെ ഇന്ത്യയിലെ സാമൂഹിക മണ്ഡലത്തില്‍ എങ്ങനെ വികസനം കൊണ്ട് വരണം എന്നതിനെ കുറിച്ച്  വ്യക്തമായ രൂപം ഇല്ലാത്ത നേതാവാണ്‌ രാഹുല്‍ ഗാന്ധി. നെഹ്‌റു ഗാന്ധി കുടുംബത്തിലൂടെ ജനങ്ങളുടെ ഇടയിലേക്ക് കെട്ടിയിറക്കപ്പെട്ട ഒരു നേതാവില്‍ നിന്ന് ജനം ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു.. സാമ്പത്തീക സാമൂഹിക മേഖലയില്‍ മാത്രമല്ല വിദേശ നയ രൂപീകരണ വിഷയങ്ങളിലും വ്യക്തമായ ഒരു അഭിപ്രായം പറയുവാന്‍ രാഹുലിന് ആവുന്നില്ല . ദളിതരോടൊപ്പം ഉണ്ടും ഉറങ്ങിയും അവരോടു ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവരുടെ വിഷയങ്ങളിലും വേണ്ടത്ര ആഭിമുഖ്യം പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.  മുന്നില്‍ നിന്ന് നയിക്കുവാന്‍ കിട്ടിയ പല അവസരങ്ങളും നഷ്ടപ്പെടുത്തുകയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിക്കുകയും ചെയ്തതായിട്ടാണ് ജനങ്ങള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുള്ളത്. ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങള്‍, ജാതിയുടേയും മതത്തിന്‍റേയും ഗോത്രത്തിന്‍റേയും നേതൃത്വത്തിലുള്ള വോട്ടു ബാങ്കുകളും  നേതാക്കളുടെ അഴിമതിയും ആണെങ്കിലും  സെന്‍സിറ്റീവ് ആയ ഈ വിഷയങ്ങളില്‍ ഇന്ത്യക്ക് എങ്ങനെ നേതൃത്വം കൊടുക്കും എന്നതിന് ഒരു രൂപ രേഖ ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല.  

വിദേശത്തുള്ള കള്ളപ്പണ വിഷയത്തിലും അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ സമരങ്ങളിലും ഡല്‍ഹി കൂട്ട മാനഭംഗ വിഷയത്തിലും, ഈയിടെ ഉണ്ടായ ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളിലും   രാഹുലിന്‍റെ  ശബ്ദം ഒരു നേതാവിന്‍റേതായിരുന്നില്ല.  

കോണ്‍ഗ്രസ് പ്രസിഡന്‍റ്‌ പദവി രാഹുലിന് കൊടുത്ത്, യു പി എ അധ്യക്ഷ സ്ഥാനം നില നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിന് ശേഷം സമ്പൂര്‍ണ്ണ   രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനായിരുന്നു സോണിയയുടെ ആഗ്രഹം എങ്കിലും രണ്ടാം യു പി എ സര്‍ക്കാരിന്‍റെ ജനദ്രോഹപരമായ തീരുമാനങ്ങള്‍ ഓരോ ഇന്ത്യക്കാരനിലും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ്  ഒരു വിരമിക്കലിന് കോണ്‍ഗ്രസ് മേലാളന്മാര്‍ സോണിയക്ക് അനുമതി കൊടുത്തിട്ടില്ല.  അഴിമതിയും യുവ ജനങ്ങളുടെ രോഷ പ്രകടനങ്ങളും കണ്ട, പോയ വര്‍ഷങ്ങളില്‍ ഡീസല്‍ പെട്രോള്‍ പാചക വാതക സബ്സിഡികള്‍ എടുത്തു കളഞ്ഞ്  ജനജീവിതം ദുസ്സഹമാക്കിയ ഈ ഭരണത്തിനു ശേഷം എന്ത് പറഞ്ഞു കൊണ്ടാവും രാഹുല്‍ ജനങ്ങളെ അഭിമുഖീകരിക്കുക?. രാഹുലിനെ പോലെ ഒരു പുതു മുഖത്തെ മുന്നില്‍ നിര്‍ത്തി, നെഹ്‌റു ഗാന്ധി പാരമ്പര്യത്തിലൂടെ വീണ്ടും അധികാരത്തില്‍ എത്താമെന്നായിരിക്കണം കോണ്‍ഗ്രസ്സിന്‍റെ  മനപ്പായസം.

 മറു വശത്താകട്ടെ വര്‍ഗീയ വാദി ആയ നരേന്ദ്ര മോഡി ബി ജെ പിയുടെ അകത്തളങ്ങളിലെ പ്രതി ബന്ധങ്ങളെ ആര്‍ എസ് എസ്സി ന്‍റേയും സംഘികളുടെയും പിന്തുണ കൊണ്ട് ഇല്ലാതാക്കി, ഡല്‍ഹി പിടിച്ചെടുക്കുക എന്ന ഒറ്റ ചിന്തയില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു കൊണ്ടിരിക്കയാണ്.   മിതവാദികളായ  സുഷമയും അരുണ്‍ ജെയ്റ്റ്ലിയും നിതിന്‍ ഗദ്കരിയും സാക്ഷാല്‍ അദ്വാനിയും   മോഡിയുടെ ജൈത്ര യാത്രയുടെ  പുകമറയില്‍ വീണു പോയി. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാമതും വിജയ രഥത്തില്‍ ഏറുവാനും അവിടെ പാര്‍ട്ടിയെ കൈക്കുമ്പിളില്‍ ഒതുക്കുവാനും മോഡിക്ക് കഴിഞ്ഞത് മോഡിയുടെ വിജയം തന്നെ ആണ്. ഒരു വിഭാഗം ജനങ്ങളെ എന്നും കൂടെ നിര്‍ത്തുവാനും അവര്‍ക്ക് വേണ്ടതൊക്കെ നല്‍കുമ്പോള്‍ മറ്റൊരു വിഭാഗം ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിടുവാനും   വെറുപ്പും വിദ്വേഷവും നിലനിര്‍ത്തുവാനും  മോഡിയെ  പോലൊരു നേതാവിനെ കഴിയൂ.  വ്യക്തമായ ആസൂത്രണത്തിന്‍റെയും   ഭരണ നിപുണതയുടെയും ഉദാഹരണം ആണ് നരേന്ദ്ര മോഡി. ഗുജറാത്തില്‍ പത്തു ശതമാനത്തിലധികം ജനസംഖ്യ ഉള്ള ന്യൂന പക്ഷ സമുദായത്തിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഒരൊറ്റ സീറ്റും കൊടുക്കാതെ, പാര്‍ട്ടിയിലെ തന്നെ ഒരു  മുസ്ലീം നേതാവിനെയും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറക്കാതെ, ആര്‍ എസ് എസ്സിന്‍റെ  അജണ്ട വ്യക്തമായി നടപ്പിലാക്കിയ  നേതാവാണ്‌ മോഡി. അങ്ങനെ ഒരു അജണ്ട പ്രവര്‍ത്തീകമാക്കുവാന്‍  നരേന്ദ്ര മോഡിക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവില്‍ ആണ് സംഘി നേതൃത്വം. എതിര്‍ പാര്‍ട്ടികളില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ പോലും ഒരു രണ്ടാം നിര നേതൃത്വം വളര്‍ന്നു വരുവാന്‍ ആഗ്രഹിക്കാത്ത നേതാവാണ്‌ നരേന്ദ്ര മോഡി.

 
വര്‍ഗീയ അക്രമങ്ങള്‍ അഴിച്ചു വിട്ടും വര്‍ഗീയമായി വിഘടിപ്പിച്ചും മാത്രമാണ് ബി ജെ പി എന്നും അധികാരത്തില്‍ കയറിയിട്ടുള്ളത്‌. വാജ്പേയിയെ പോലെ ഉള്ള ഒരു മൃദു നേതാവിനെ അല്ല, ആര്‍ എസ് എസ്സിന് ഇന്ന് ആവശ്യം. മോഡിയെ പോലെ ഉള്ള ഒരു ഹാര്‍ഡ് ലൈനറെ  ആണ്.. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അധികാരത്തില്‍ മുത്തമിടുവാന്‍ മറ്റൊരു വര്‍ഗീയ ലഹള ആവശ്യമാണ്‌ എങ്കില്‍ അത് നടത്തുവാനും മോഡിയും കൂട്ടരും തുനിയാതിരിക്കില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുശാഗ്ര ബുദ്ധികളില്‍ ഒരാളാണ് നരേന്ദ്ര മോഡി .

 വാല്‍ക്കഷണം:-  ചെറുതും വലുതുമായ പ്രാദേശിക പാര്‍ട്ടികള്‍ ആവും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്നത്. ഉത്തര്‍ പ്രദേശില്‍ മുലായം സിങ്ങും, മായാവതിയും, ബീഹാറില്‍ നിതീഷ് കുമാറും ലാലുവും ശരദ് യാദവും പാസ്വാനും, ബംഗാളില്‍ മമതയും, ഒഡീസയില്‍ നവീന്‍ പട്നായക്കും, മഹാരാഷ്ട്രയില്‍ ശരദ് പവാറും, ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡിയും ചന്ദ്ര ബാബു നായിഡുവും കര്‍ണാടകയില്‍ യെദിയൂരപ്പയും ഗൌഡയും തമിഴ് നാട്ടില്‍ ജയലളിതയും കരുണാനിധിയും വരെ ആയിരിക്കും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തികള്‍ ആവുക.  കേന്ദ്ര മന്ത്രി സഭയില്‍ പങ്കാളിയായിട്ടില്ല എങ്കില്‍ കൂടി സര്‍ക്കാര്‍ രൂപീകരണത്തില്‍ പലപ്പോഴും നിര്‍ണ്ണായക ശക്തികളായിരുന്ന ഇടതു പക്ഷ കക്ഷികള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വിഷയ, നേതൃത്വ ദാരിദ്രത്തില്‍ പെട്ടുഴലുന്ന ദുരവസ്ഥയും കാണാം- പരിതാപകരമാണത് .  
 

Thursday 17 January 2013

വെളുത്ത രാവുകളില്‍ സെ.പീറ്റേര്‍സ് ബര്‍ഗ്


 വെളുത്ത രാവുകളില്‍ സെ.പീറ്റേര്‍സ് ബര്‍ഗ്
  അഞ്ചു മണിയായപ്പോള്‍ തന്നെ കെ എല്‍ എം വിമാനം സെ. പീറ്റേര്‍സ്ബര്‍ഗിലെ വിമാനത്താവളത്തില്‍ മുത്തമിട്ടു. ഒരിക്കല്‍ ഇവിടെ ഹോട്ടല്‍ ബുക്കിംഗോ മുന്നൊരുക്കങ്ങളോ ഇല്ലാതെ വന്നത് ഓര്‍മയില്‍ തെളിഞ്ഞു. അന്ന് ആകെ ഉണ്ടായിരുന്ന ബലം ബഷീര്‍ ആയിരുന്നു. പക്ഷെ ഇത്തവണ ഞാന്‍ ഒറ്റയക്ക് ആണ് വന്നിട്ടുള്ളത്. ആംസ്റ്റര്‍ ഡാമില്‍ വച്ച് തന്നെ ഉദ്സര്‍ എന്ന ക്ലൈന്‍റിനെ വിളിച്ചു പറഞ്ഞിരുന്നു. ഡ്രൈവറെ അയക്കാം എന്ന് അദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ ഇപ്രാവശ്യം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ലഗേജും എടുത്തു വെളിയില്‍ വന്നപ്പോഴേ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത ഡ്രൈവര്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ഉസ്ദാര്‍ അസര്‍ബൈജാനില്‍ നിന്നുള്ള കച്ചവടക്കാരന്‍. ആണ്. സെ.പീറ്റേര്‍സ് ബര്‍ഗ്- റഷ്യയിലെ രണ്ടാമത്തെ വലിയ പട്ടണം. രാജ്യത്തെ പ്രധാന തുറമുഖം ഇവിടെ ആയതിനാല്‍ ആകണം സെ. പീറ്റേര്‍സ് ബര്‍ഗ് ആണ് പ്രധാന കച്ചവട കേന്ദ്രം. കഴിഞ്ഞ തവണ തണുത്തുറഞ്ഞു കിടന്ന നഗരം,  വൈകുന്നേരമായിട്ടും ഉച്ച വെയിലിന്‍റെ തീവ്രതയില്‍ പ്രകാശമാനമായിരിക്കുന്നു. വെയിലിനു തീരെ ചൂടില്ല. വെളിയിലെ ചൂട് പതിനാറു ഡിഗ്രീ മാത്രം. ഡ്രൈവറോടൊപ്പം, ഉസ്ദാറിന്‍റെ  മക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. പത്തു വയസ്സ് തോന്നിക്കുന്ന മൂത്ത കുട്ടി നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. കുട്ടിയെ രണ്ടു മാസം ലണ്ടനില്‍ അയച്ചു ഇംഗ്ലീഷ് പഠിപ്പിക്കയായിരുന്നു ഉസ്ദാര്‍ ചെയ്തത്. പണമുള്ള റഷ്യക്കാര്‍ എല്ലാം  ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വേണ്ടി മക്കളെ വിദേശങ്ങളില്‍ അയച്ചു പഠിപ്പിക്കയാണ് ഇപ്പോള്‍ ചെയ്യുന്നത്.


നേരെ പോയത് ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സിലേയ്ക്കാണ്. അവിടെ ഉസ്ദാര്‍ എന്നെ കാത്തിരിക്കയായിരുന്നു. ഉസ്ദാറിന് വിപുലമായ ഒരു റെഡി മെയ്ഡ് ഷോപ്പ് ഉണ്ടായിരുന്നു,അവിടെ . കൂട്ടത്തില്‍ ജോണ്‍ ഹാട്ടര്‍ എന്ന ഒരു കാനഡക്കാരനും. അവിടെ നിന്നും എന്നെയും ജോണിനെയും ഉസ്ദാര്‍ അദേഹത്തിന്‍റെ  കാറില്‍ സെ. പീറ്റേര്‍സ് ബര്‍ഗിലൂടെ ഒഴുകുന്ന നെവാ നദിക്കരികെയുള്ള ഒരു ഭക്ഷണ ശാലയില്‍ കൊണ്ട് പോയി. ഒരു വലിയ പാര്‍ക്ക് പോലെ തോന്നിപ്പിക്കുന്ന പ്രവേശന കവാടത്തിലൂടെ അകത്ത് പോയി വാഹനം പാര്‍ക്ക് ചെയ്തു. ഭക്ഷണ ഹാള്‍ നെവാ നദിയോട് ചേര്‍ന്നാണ് സ്ഥിതി ചെയുന്നത്. നെവാ നദിക്കു അഭിമുഖമായി ഇരുന്നു കൊണ്ട് അനേകര്‍ അവിടെ ഭക്ഷണം കഴിക്കുന്നു. ഞങ്ങളും  നെവാ നദിക്കു അഭിമുഖമായി സീറ്റ് തരപ്പെടുത്തി. ഓളങ്ങള്‍ ഇല്ലാതെ, വളരെ ശാന്തമായി ഒഴുകുന്ന ഒരു മനോഹരമായ നദി ആണ് നെവ. യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ആയ ലടോഗയില്‍ നിന്നും ഉദ്ഭവിച്ച് സെ. പീറ്റേര്‍സ് ബര്‍ഗ് വഴി നെവാ കടലിടുക്കില്‍ നിപതിക്കുന്ന നദി ആണ് നെവാ നദി. വോള്‍ഗയും ഡാനൂബും കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ നദി ആണിത് . നമ്മുടെ നാട്ടിലെ കായല്‍ പോലെ വളരെ ശാന്തം ആയാണ് നെവ ഒഴുകുന്നത്‌..,. വളരെ വീതി കൂടിയ ഇത് പോലൊരു നദി ആദ്യമായാണ്‌ കാണുന്നത്. ചില വിനോദ സഞ്ചാര ബോട്ടുകള്‍ മാത്രം ആണ് ഇപ്പോള്‍ നെവയില്‍ ഒഴുകി നടക്കുന്നത്. ഫെബ്രുവരിയില്‍, ആദ്യം, വന്നപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു നദി ഉണ്ടായിരുന്നോ എന്ന് പോലും സംശയം ആയിരുന്നു. അന്ന് നദിയിലെ വെള്ളമെല്ലാം ഐസ് ആയി കിടക്കുന്ന കാഴ്ച ആണ് കണ്ടത്. ഇന്നിപ്പോള്‍ നെവ സുന്ദരിയായിരിക്കുന്നു.

 റഷ്യക്കാര്‍ ഭക്ഷണ സല്‍ക്കാരങ്ങളില്‍ വളരെ താല്‍പര്യം ഉള്ളവരാണ്. മല്‍സ്യ മാംസാദികളും ചീസും എ ന്നത്‌ പോലെ പഴങ്ങളും പച്ചക്കറികളും അവരുടെ ഭഷണത്തില്‍ ഗണ്യമായ പങ്കു വഹിക്കുന്നു. മൂന്നു പേരിരുന്ന ഞങ്ങളുടെ മേശയില്‍ പത്തു പേര്‍ക്ക് കഴിക്കാവുന്ന അത്രയും ഭക്ഷണ സാധനങ്ങള്‍....,.. ലഹരി നുരയുന്നതിനിടയില്‍ വളരെ വേഗം ഭക്ഷണം അകത്താക്കി.മൂന്നു മണിക്കൂറില്‍ അധികം അവിടെ കഴിച്ചു കൂട്ടിയിട്ടും പുറത്തു പ്രകാശത്തിനു ഒരു വ്യത്യാസവും കണ്ടില്ല. ഇപ്പോള്‍ സമയം രാത്രി പത്തു മണി.. കണ്ടാല്‍ നാട്ടിലെ നാലുമണിയുടെ പ്രതീതി. അത്രയ്ക്കാണ് പ്രകാശം.

കഴിഞ്ഞ തവണ സെ.പീറ്റേഴ്സ് ബര്‍ഗില്‍ വന്നപ്പോള്‍ ഇവിടം മഞ്ഞുകട്ടകള്‍ മൂടി ധവളാഭമായിരുന്നു- ഇത്തവണ പാതിരാവിലും സൂര്യന്‍ പ്രകാശിച്ചു നില്‍ക്കുന്ന അവസ്ഥ.

"വൈറ്റ് നൈറ്റ് " എന്ന പ്രതിഭാസത്തെ കുറിച്ച് ഉസ്ദാര്‍ വാചാലനായി. ജൂണ്‍ 11 മുതല്‍ ജൂലൈ 2 വരെ സെ. പീറ്റേര്‍സ് ബര്‍ഗില്‍ സൂര്യന്‍ അസ്തമിക്കയില്ല പോലും. അതെനിക്ക് ഒരു പുതിയ അറിവായിരുന്നു. 24 മണിക്കൂറും സൂര്യ പ്രകാശത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന രാജ്യം. ആര്‍ട്ടിക്ക്‌ പ്രദേശത്തോട് അടുത്തു കിടക്കുന്ന മറ്റു പല രാജ്യങ്ങളിലും ഈ പ്രതിഭാസം ഉണ്ടാകും.  സെ. പീറ്റേര്‍സ് ബര്‍ഗിലെ ജനങ്ങള്‍ മുഴുവന്‍ ആഘോഷങ്ങളും ആയി ഈ സമയത്ത് ഉറങ്ങാതെ പൊതു നിരത്തുകളില്‍ ആയിരിക്കും  റഷ്യയില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നതും ഈ കാലയളവില്‍ ആണ്. സ്കൂളുകള്‍ മുതല്‍ ഉല്പാദന മേഖലയിലെ സ്ഥാപനങ്ങള്‍ അടക്കം എല്ലാം അവധിയില്‍ ആയിരിക്കും. വിദേശിയര്‍ സെ. പീറ്റേര്‍സ് ബര്‍ഗ് സന്ദര്‍ശിക്കുവാന്‍ തെരഞ്ഞെടുക്കുന്ന സമയവും ഇത് തന്നെ. രാത്രി പത്തു മണിയോടെ എന്നെ ഹോട്ടലില്‍ ആക്കി ഉസ്ദാര്‍ പോയി. കഴിഞ്ഞ തവണ തങ്ങിയ ഹോട്ടലില്‍ തന്നെ ആണ് ഇത്തവണയും താമസിച്ചത്. മറ്റു പല ഹോട്ടലുകള്‍ അന്വേഷിച്ചു എങ്കിലും ഇത്തവണ ജല വിഭവത്തെ കുറിച്ചുള്ള അന്തര്‍ദേശിയ സെമിനാര്‍ നടക്കുന്നതിനാല്‍ ഹോട്ടലുകള്‍ എല്ലാം നേരത്തെ തിരക്കില്‍ ആയിരുന്നു ...

ഒറ്റയ്ക്ക് ആയതിനാല്‍ ആകണം, നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ല. രാവിലെ  നേരത്തെ എഴുന്നേറ്റു കൌണ്ടറില്‍ പോയി ഞം ഞം കൂപ്പണും ആയി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ പോയി. അവിടെ ഉള്ളവര്‍ എന്നെ തിരിച്ചറിഞ്ഞതില്‍ സന്തോഷം തോന്നി. ഒന്‍പതു മണി ആയപ്പോള്‍  ഫോണ്‍ കാര്‍ഡ്‌ സംഘടിപ്പിക്കുവാനായി കുറെ നടന്നു അടുത്തുള്ള മെട്രോ സ്റ്റേഷനില്‍ എത്തി. പ്രഭാതത്തില്‍ നല്ല തണുപ്പ് ഉണ്ട്... കാര്‍ഡ്‌ മേടിച്ചു തിരികെ വന്നപ്പോള്‍ തലേന്ന് കൂട്ടിക്കൊണ്ടു വന്ന ഡ്രൈവര്‍ വാഹനവും ആയി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തോടൊപ്പം സോഫിസ്ക്യയിലെ പ്രധാന പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ പോയി. കഴിഞ്ഞ തവണ ഇത് വഴി വന്നപ്പോള്‍ വലിയ ഐസ് കൂമ്പാരങ്ങള്‍ ആയിരുന്നു റോഡു മുഴുവന്‍. ഇപ്പോള്‍ ഇലകള്‍ നിറഞ്ഞ മരങ്ങളും റോഡുകളുടെ മനോഹാരിതയും എല്ലാം കാണാം. നല്ല തണുപ്പുണ്ട്, പോരാത്തതിന് നല്ല കാറ്റും. സോഫിസ്ക്യയിലെ ഓഫീസില്‍ കഴിഞ്ഞ തവണ കണ്ട മുഖങ്ങളില്‍ പലതും  തിരിച്ചറിഞ്ഞു. ഗോഡൌണുകളില്‍ എല്ലാം മറ്റു രാജ്യങ്ങളില്‍  നിന്നും ഇറക്കുമതി ചെയ്ത പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം. റഷ്യയില്‍ മഞ്ഞ് മാറി കൃഷി തുടങ്ങിയിട്ടേ ഉള്ളൂ.. വിളവെടുപ്പ് തുടങ്ങാന്‍ ഇനിയും രണ്ടു മൂന്നു മാസങ്ങള്‍ വേണ്ടി വരും. പല ഗോഡൌണിലും പോയി അവിടെ സൂക്ഷിച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉള്ളിയും ഒക്കെ കണ്ടപ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് പോയി. ഇത്ര മാത്രം പച്ചക്കറികള്‍ റഷ്യക്ക് ആവശ്യമോ? ഉരുളക്കിഴങ്ങുകള്‍  ആണ് എവിടെയും.

 

സാധാരണയായി, റഷ്യക്കാര്‍ അവര്‍ക്ക് വേണ്ട ഉരുളക്കിഴങ്ങ് വേനല്‍ കാലത്ത് ഉത്പാദിപ്പിച്ച് തണുപ്പു കാലത്തേയ്ക്കു കൂടി കരുതുകയാണ് പതിവ്. പക്ഷെ കഴിഞ്ഞ വേനലിലെ ചൂട് റഷ്യയിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ ചതിച്ചു. മഞ്ഞും മഴയും മൂലം, വേനല്‍ കുറവാണ് എങ്കിലും വേനല്‍ ചൂട് മുപ്പതു ഡിഗ്രിക്ക്  മുകളില്‍ പോവുകയാണ് എങ്കില്‍ മണ്ണിലെ ജലാംശം നഷ്ടപ്പെട്ടുകയും കൃഷി നശിച്ചു പോവുകയും ചെയ്യും. ഇത്തവണത്തെ ഭക്ഷ്യക്ഷാമം ഉണ്ടായതങ്ങനെയാണ്..


ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അവരുടെ പാന്‍ട്രിയില്‍ പോയി. അവിടെ സുന്ദരിയായ റഷ്യന്‍ പെണ്‍കുട്ടി, മിലീസ്യാ... . പരിചയപ്പെട്ടു വന്നപ്പോള്‍ ആണ് മനസിലായത്, അവള്‍ ഉസ്ബെക്കിസ്ഥാനില്‍ നിന്നു ജോലി അന്വേഷിച്ചു എത്തിയ യുവതി ആണ് എന്ന്. അവള്‍ ആണ് ആ പാന്‍ട്രിയിലെ ഭക്ഷണം പാകം ചെയുന്നത്. കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ആ കുട്ടിയും അവരുടെ ഉസ്ബെക്കിസ്ഥാനിലുള്ള കുടുംബവും ജീവിക്കുന്നത്. ദാരിദ്ര്യത്തിന്‍റെ കഥകളൊക്കെ ആ കുട്ടി അറിയാവുന്ന ഭാഷയില്‍ പങ്കു വച്ചു . വളരെ എളുപ്പത്തിലാണ് പാചകം. ഒന്നിനും എരിവും പുളിയും ഉപ്പും ഇല്ല. എല്ലാത്തിലും ആവശ്യത്തിനും അനാവശ്യത്തിനും സോസുകള്‍ ചേര്‍ത്തു ഉണ്ടാക്കുന്നു. അരിഞ്ഞ കാബേജും കാരറ്റും മയോന്നൈസും ചേര്‍ത്തു അതില്‍ കുറെ എണ്ണയും ഒഴിച്ച് ഇളക്കിയപ്പോള്‍ സാലഡ്‌ റെഡി ആയി. അന്ന് ഉച്ചയ്ക്കും അവരോടൊപ്പം, കിട്ടിയ ഭക്ഷണം കഴിച്ചു. ഉസ്ദാര്‍ ഓഫീസില്‍ എത്തിയപ്പോള്‍ വൈകുന്നേരം ആയി. അദേഹം എന്നെയും കാനഡക്കാരന്‍ സുഹൃത്തിനെയും കൊണ്ട് സെ. പീറ്റേര്‍സ് ബര്‍ഗ് സിറ്റി കാണിക്കുവാന്‍ കൊണ്ടുപോയി  പെട്ടെന്ന് കനത്ത മഴ പെയ്തു. അതിനാല്‍ വാഹനത്തിലിരുന്നു കൊണ്ട് മാത്രം സെ. പീറ്റേര്‍സ് ബര്‍ഗ് കണ്ടു.

സര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത്  സ്ഥാപിച്ചതാണ്  സെ. പീറ്റേഴ്സ് ബര്‍ഗ്. 1914ല്‍ പെട്രോഗ്രാഡ് ആയും 1921 ല്‍ ലെനിന്‍ ഗ്രാഡ്‌ ആയും മാറിയെങ്കിലും , 1991 ല്‍ പഴയ പേരിലേക്ക് തിരിച്ചു വന്നു. അടിച്ചമര്‍ത്തലുകള്‍ ജനങ്ങളില്‍ ഏല്‍പ്പിച്ച വേദനകള്‍ ആകണം കാരണം, ലെനിന്‍ എന്ന പേര് ഉച്ചരിക്കുന്നത് പോലും റഷ്യക്കാര്‍ക്ക് ഇപ്പോള്‍ ചതുര്‍ത്ഥി ആണ്.

മ്യൂസിയങ്ങളുടെ നാടാണ് സെ.പീറ്റേഴ്സ് ബര്‍ഗ്.  നഗരത്തില്‍ തലങ്ങും വിലങ്ങും മ്യൂസിയങ്ങള്‍ ആണ്. പാര്‍ക്കുകളും അനവധി. ഉസ്ദാര്‍, ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന പോലെ ഞങ്ങള്‍ക്ക് എല്ലാം വിവരിച്ചുതന്നുകൊണ്ടിരുന്നു. ലെനിന്‍ സ്ക്വയര്‍ കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ ആണ് അതി പുരാതനമായ വിന്‍റര്‍ പാലസും അതിനോട് ചേര്‍ന്ന് ഹെര്‍മിറ്റേജ് പാലസും.
ദി ഹെര്‍മിറ്റേജ് എന്ന പേരിലറിയപ്പെടുന്ന മ്യൂസിയം ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ മ്യൂസിയങ്ങളില്‍ ഒന്നാണ്. 1764ല്‍ റഷ്യ ഭരിച്ചിരുന്ന കാതറൈന്‍ ദി ഗ്രേറ്റ് എന്ന ചക്രവര്‍ത്തിനി ആണ് ഹെര്‍മിറ്റേജ് പണി കഴിപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തത്  1852 ല്‍ മാത്രമാണ്. മൈക്കല്‍ ആഞ്ജലോ, പിക്കാസോ , ഡാവിഞ്ചി തുടങ്ങിയ ലോകോത്തര ചിത്രകാരന്മാരുടെതുള്‍പ്പെടെ ലോകത്തിലെ ഏറ്റവും  വലിയ പെയിന്‍റിംഗ് ശേഖരം ആണ് ഹെര്‍മിറ്റേജില്‍ സൂക്ഷിച്ചിരിക്കുന്നത്. മൂന്നു മില്ല്യണില്‍ അധികം കലാവസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ ഉണ്ടെങ്കിലും അതില്‍ വളരെ കുറച്ചു മാത്രമേ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിചിട്ടുള്ളൂ. അമൂല്യമായ കലാശേഖരം ആണ് ഈ മ്യൂസിയത്തില്‍ ഉള്ളത്. ഹെര്‍മിറ്റേജ് പാലസും വിന്‍റര്‍ പാലസും ഉള്‍പ്പെടെ ആറു  വലിയ കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മ്യൂസിയം. മുഴുവന്‍ കാണുവാന്‍ ദിവസങ്ങള്‍ വേണ്ടി വരും- ഉസ്ദാര്‍ പറഞ്ഞു. മഴ മാറി, പക്ഷെ സന്ദര്‍ശക സമയം കഴിഞ്ഞു അതിനാല്‍ അകത്തു പ്രവേശിക്കണം  എന്ന എന്‍റെ ആഗ്രഹം ഉസ്ദാര്‍ ആദ്യമേ തള്ളിക്കളഞ്ഞു. കുറെ നേരം മ്യൂസിയത്തിന് മുന്നില്‍ നിന്നു. അകത്ത് കടക്കുവാന്‍ യാതൊരു മാര്‍ഗവും കണ്ടില്ല.

മ്യൂസിയം കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ വീണ്ടും നെവാ നദി. നദികള്‍ക്കിരുവശവും അതി മനോഹരമായ യൂറോപ്യന്‍ വാസ്തു ശില്പ വൈദഗ്ദ്ധ്യം  വിളിച്ചു പറയുന്ന കെട്ടിടങ്ങള്‍.ഇത്ര മനോഹരമായി ഈ കാലത്ത് പോലും കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നില്ലല്ലോ, എന്നോര്‍ത്തു പോകും ഓരോന്നും  കാണുമ്പോള്‍. പോകുന്ന വഴിയില്‍ സോവിയറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരവും കണ്ടു. സാധാരണ വലിപ്പത്തില്‍ ഉള്ള ഒരു ചെങ്കൊടി മാത്രം ആണ് അതിനെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള കൂറ്റന്‍ ഓഫീസ് കെട്ടിടങ്ങളോ, കൊടി തോരണങ്ങളോ, പോസ്റര്‍ പ്രളയമോ, ഫ്ലക്സ് ബോര്‍ഡുകളോ ഒന്നും കണ്ടില്ല. ആളും ഒച്ചയനക്കവും  ഇല്ലാത്ത ഒരു ചെറിയ കെട്ടിടം.

നെവാ നദിയിലൂടെ ബോട്ടുകള്‍ ടൂറിസ്റ്റുകളെയും കൊണ്ട് കറങ്ങുന്നു. നദിയുടെ ഒരു വശത്ത്‌ മനോഹരമായി പണിത ഒരു ബോട്ടിലേക്ക് ഞങ്ങളെ ഉസ്ദാര്‍ കൊണ്ട് പോയി. അതൊരു അതി മനോഹരമായ, വലിയ, ഭക്ഷണ ശാല ആയിരുന്നു. നദിയിലേക്കു കണ്ണ് നട്ടിരിക്കാവുന്ന നിലയിലുള്ള ഇരിപ്പിടത്തില്‍ ഞങ്ങളിരുന്നു. രുചികരമായ ഭക്ഷണവും മദ്യവും ഞങ്ങളുടെ മുന്നില്‍ നിരന്നു. രണ്ടു മണിക്കൂറില്‍ അധികം ഞങ്ങള്‍ അവിടെ ചിലവഴിച്ചു. റഷ്യന്‍ ഭക്ഷണങ്ങള്‍ ഇത്ര രുചികരമായിരിക്കും എന്ന് കരുതിയില്ല, എരിവും പുളിയും ഉപ്പും ഇല്ലെങ്കില്‍ കൂടി. ഭക്ഷണം കഴിഞ്ഞു ഞങ്ങളെ ഹോട്ടലില്‍ ആക്കി ആണ് ഉസ്ദാര്‍ പോയത്.

രാവിലെ തന്നെ റെഡിയായി, പ്രഭാത ഭക്ഷണവും കഴിഞ്ഞു ഡ്രൈവറെ നോക്കി മുറ്റത്തിറങ്ങി നില്‍ ക്കുകയാണ്. മഴ കഴിഞ്ഞതിനാല്‍ ആയിരിക്കണം നല്ല തണുപ്പ്. മുറ്റത്ത് മുഴുവന്‍ മണ്ണിരകള്‍. ..,ഇത്ര മാത്രം മണ്ണിരകളെ ഒരുമിച്ചു കണ്ടിട്ടില്ല...എവിടെ നിന്നാണോ ഇവയൊക്കെ വരുന്നത്. മഞ്ഞു മാറി വെയില്‍ വരുന്ന കാലമായതിനാല്‍ ആവണം ഇവയൊക്കെ പുറത്തേക്ക് വരുന്നത്. ഡ്രൈവര്‍ ഇന്ന് കൂടുതല്‍ സന്തോഷത്തില്‍ ആണ്. എന്നെ ചില പുതുവഴികളില്‍ കൂടി ആണ് ഓഫീസില്‍ കൊണ്ട് പോയത്. പോകുന്ന വഴികളില്‍ പല ഇടങ്ങളിലും പള്ളികള്‍ കാണാം. പള്ളികള്‍ക്കരികില്‍ വലിയ സെമിത്തേരികളും. കൂടുതലും യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ ശവ കുടീരങ്ങള്‍.,. അവിടെയൊക്കെയും പൂക്കളും ആയി അനേകം പേര്‍.,. കമ്മ്യുണിസ്റ്റ് രാജ്യത്തില്‍ ഇത്രയധികം വിശ്വസികളോ ?

പ്രകാശപൂരിതമായ പ്രഭാതം. വല്ലാത്ത, ഒരു തണുപ്പുകാറ്റ് .
















രാവിലെ തന്നെ ഓഫീസില്‍ എത്തി. കണക്കുകള്‍ നോക്കി... ഒരു എത്തും പിടിയും കിട്ടുന്നില്ല... റൂബിളും ഡോളറും ദിര്‍ഹവും എല്ലാം കെട്ടുപിണഞ്ഞു ഒന്നും മനസിലാവുന്നില്ല... സുന്ദരി ആയ ഒരു റഷ്യന്‍ യുവതി ഓഫീസിലേക്ക് കടന്നു വന്നു സ്വയം പരിചയപ്പെടുത്തി... സലീന, ക്വാളിറ്റി കണ്‍ട്രോളര്‍ ആണ്. ഇന്നിനി അവളോടൊപ്പം ആണ്. ഞങ്ങളുടെ  കമ്പനി അയച്ച സാധനങ്ങള്‍ ക്വാളിറ്റി ഇല്ലാത്തത് ആണ് എന്ന് എനിക്ക് വിശദീകരിച്ചു തരിക ആണ് അവളുടെ ജോലി..സലീന ഒരു വിധം ഇംഗ്ലീഷ് സംസാരിക്കും. എന്നെയും കൂട്ടി അവള്‍ അവരുടെ കമ്പനിയുടെ ഗോഡൌണ്‍ എല്ലാം ചുറ്റി നടന്നു കാണിച്ചു. പരിചയപ്പെടലില്‍ ഞാന്‍ ദുബായില്‍ നിന്നാണ് വന്നത് എന്ന് കേട്ടപ്പോള്‍ അവള്‍ വല്ലതായത് പോലെ... മുപ്പതിന് മേല്‍ പ്രായം തോന്നിക്കുന്ന സലീനയുടെ കണ്ണുകളില്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു ചരിത്രം ഉറങ്ങി കിടക്കുകയായിരുന്നു. അവള്‍ അതിന്റെ കെട്ടുകള്‍ അഴിച്ചു തുടങ്ങി.

മോസ്കോയില്‍ നിന്നകലെ പെന്‍സാ എന്ന പ്രോവിന്‍സില്‍ ആണ് അവള്‍ വളര്‍ന്നത്‌..,. സോവിയറ്റ് യൂണിയ ന്‍റെ തകര്‍ച്ചയ്ക്ക് ശേഷം പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന അവളുടെ കുടുംബത്തിനു അത്താണി ആയിരുന്നു നാട്ടില്‍ ജോലി വാഗ്ദാനവും ആയി വന്ന റഷ്യന്‍ കമ്പനി. ദുബായിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്നു അറിഞ്ഞു ഇന്‍റര്‍വ്യൂവിനു പോയ സലീനയെ അവളുടെ സൌന്ദര്യം റിക്രൂട്ട്മെന്റില്‍ സഹായിച്ചു.  അവള്‍ ദുബായിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  സലീനയുടെ ഗ്രാമത്തിലെ ഇരുപതില്‍ അധികം സുന്ദരികളായ, പതിനെട്ടു കഴിഞ്ഞ, പെണ്‍കുട്ടികളെ അവര്‍ ദുബായിലെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തു. ദുബായ് സലീനയുടേയും കുടുംബത്തിന്‍റേയും മുന്നില്‍ ഒത്തിരി മോഹന വാഗ്ദാനങ്ങള്‍ കണ്‍ തുറന്നിട്ടു .,. ഒടുവില്‍ അവളും ദുബായില്‍ എത്തിപ്പെട്ടു. എയര്‍ പോര്‍ട്ടില്‍ നിന്ന് തന്നെ കൂടെ ഉള്ളവരില്‍ നിന്ന് അവളെ വേര്‍ തിരിച്ചു ബര്‍ ദുബായിലെ ഏതോ ഫ്ലാറ്റില്‍ വളരെ കാലമായി വേശ്യാ വൃത്തി ചെയ്തു  ജീവിക്കുന്നവരുടെ ഇടയിലേക്ക് അവളും എടുത്തെറിയപ്പെട്ടു. ജീവിതം നരകത്തില്‍ അകപ്പെട്ട അവസ്ഥ.  അന്ന് റഷ്യന്‍ ഭാഷ മാത്രം അറിയുന്ന ആ കുട്ടി പകച്ചു പോയി. എതിര്‍പ്പുകള്‍ക്ക് യാതൊരു ഫലവും ഉണ്ടായിരുന്നില്ല, അവളെ ശാരീരികമായി ഉപദ്രവിക്കുകയും ബലാല്‍സംഗത്തിലൂടെ അവളുടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കുകയും ചെയ്തു. അന്ന് വരെ റഷ്യന്‍ ഗ്രാമത്തില്‍ കഴിഞ്ഞിരുന്ന ആ കുട്ടി, മൂന്നു മാസക്കാലം വേശ്യയായി ജീവിച്ച അനുഭവം അയവിറക്കി. വൃത്തി ഹീനരായ അനേകം ആളുകള്‍ അവളോടൊപ്പം കഴിഞ്ഞെന്നും അതില്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും അടക്കം അനേക രാജ്യക്കാര്‍ ഉണ്ടായിരുന്നെന്നും അവള്‍ പറഞ്ഞു. ദുബായ് റഷ്യന്‍ സ്ത്രീകളുടെ വേശ്യാലയം ആണ് എന്ന് അറിയപ്പെട്ടിരുന്നു എങ്കിലും, ഇവരൊക്കെ സ്വന്തം ഇഷ്ടത്തിനു ആണ് ഈ ബിസിനസ്സിനു വരുന്നത്  എന്നാണ് കരുതിയിരുന്നത്. ചൂഷക വര്‍ഗം എല്ലാ രാജ്യത്തും ഒരു പോലെ ആണ് എന്നവള്‍ പറഞ്ഞു തരികയായിരുന്നു. റഷ്യയില്‍ തിരികെ വന്നതിനു ശേഷം  തന്‍റെ ഗ്രാമത്തില്‍ പോയിട്ടില്ല എന്നാണ് അവള്‍ പറഞ്ഞത്. വിവാഹ ജീവിതത്തോടും പുരുഷന്മാരോടും എല്ലാവരോടും ജ്വലിക്കുന്ന കോപവുമായി ആയി അവള്‍ ജീവിക്കുന്നു. ദുബായ് ഇപ്പോഴും അവള്‍ക്കൊരു പേടി സ്വപ്നമാണ്  ഒടുവില്‍ കിട്ടിയ പണവും ആയി നാട്ടില്‍ എത്തി കോളേജു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു.

സലീനയുടെ കഥ കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. റഷ്യന്‍ സ്ത്രീകളെ ഉപയോഗിച്ച് തന്നെ ആണ് ഗ്രാമങ്ങളിലെ കുട്ടികളെ വേശ്യാവൃത്തിക്കായി സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ ഇതൊക്കെ റഷ്യന്‍ മാഫിയയുടെ പിടിയില്‍ ആണ് എന്നാണ് അവള്‍ പറഞ്ഞത്. നമ്മുടെ നാട്ടിലും ജോലിക്കെന്നു പറഞ്ഞു മറ്റു സ്ഥലങ്ങളില്‍ കൊണ്ട് പോയി സ്ത്രീകളെ വില്‍ക്കുന്ന കഥകള്‍ ഓര്‍ത്തു.... സ്ത്രീകള്‍ എന്നും എവിടെയും ചൂഷണം ചെയ്യപ്പെടുന്നു ആ അവസ്ഥയില്‍ നിന്ന് മാറാന്‍ അവള്‍ തന്നെ ഒരുങ്ങി ഇറങ്ങേണ്ടിയിരിക്കുന്നു.

വീണ്ടും ഓഫീസില്‍ സ്കൈപ്പ് തുറന്നപ്പോള്‍ ആസ്ത്രിയയില്‍ ഉള്ള സുഹൃത്ത്, ജോണി തോമസ്‌ ഓണ്‍ലൈനില്‍ വിശേഷങ്ങള്‍ ചോദിക്കുന്നു. ഞാന്‍ റഷ്യയില്‍ ആണ്, തിരികെ ഹോളണ്ടിലേക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ വിയന്നയില്‍ ചെല്ലണമെന്നു നിര്‍ബന്ധിക്കുകയും അപ്പോള്‍ തന്നെ എനിക്ക് വിയന്നയിലേക്കുള്ള ടിക്ക റ്റ് റിസര്‍വ് ചെയ്യുകയും ചെയ്തു.

ദുബായില്‍ നിന്ന് പോകുമ്പോള്‍ ഉണ്ടായിരുന്ന ചുമ കൂടുതല്‍ കലശല്‍ ആയിരിക്കുന്നു..വല്ലാത്ത കഫക്കെട്ടും. എന്‍റെ അവസ്ഥ കണ്ട്,മരുന്ന് മേടിച്ചു കൊണ്ട് വരാമെന്ന് ഡ്രൈവര്‍ പറഞ്ഞു,  ഞാന്‍ മരുന്നിന്‍റെ ജെനെറിക് നെയിം ആണ് എഴുതി കൊടുത്തത്... സിഫ്രാ ഫ്ലോക്സാസിന്‍  , റഷ്യന്‍ മരുന്നുകളുടെ പേരുകള്‍ ഒന്നും എനിക്കറിയില്ലല്ലോ... ഡ്രൈവര്‍ മരുന്നുമായി വന്നപ്പോള്‍ ആണ് അറിയുന്നത്, ഇന്ത്യയുടെ മരുന്ന് കമ്പനികളുടെ വലിയ മാര്‍ക്കറ്റ്‌ ആണ് റഷ്യ. റെഡി ലാബോറട്ടറിസിന്‍റെ  മരുന്ന് ആണ് അയാള്‍ കൊണ്ട് വന്നത്...

ഓഫീസ് സമയം കഴിഞ്ഞ് ഉസ്ദാറിന്‍റെ   സഹോദരനായ രൂവീസ്, എന്നെയും കൂട്ടി ഭക്ഷണത്തിനു പുറപ്പെട്ടു. പോകുന്ന വഴിയില്‍ ഒരു ഇലട്രോണിക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊണ്ട് പോയി. ഒരു ടാബ്ലറ്റ് പി സി മേടിക്കണം, അതിനു ഞാന്‍ അഭിപ്രായം പറയണം പോലും. ദുബായിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളെക്കാള്‍ വലുപ്പമുള്ള ഇലട്രോണിക്ക് സ്റ്റോര്‍ ആയിരുന്നു അത്.. അനേകം മോഡലുകളില്‍ ടാബ്ലറ്റ് പി സി കള്‍  ., ഒടുവില്‍ അദ്ദേഹവും ഒരു ഐ പാഡ്  വാങ്ങി. അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു, പക്ഷെ സൂര്യന്‍ അസ്തമിച്ചിരുന്നില്ല. ഞങ്ങള്‍ ഒരു റെസ്റ്റോറന്‍റില്‍  എത്തി. അവിടെ അധികം ആളുകള്‍ ഇല്ലായിരുന്നു ഡാന്‍സ്‌ ഫ്ലോറില്‍ സുന്ദരികളായ റഷ്യന്‍ നര്‍ത്തകര്‍ ആടുന്നു.. കൂടെ അവരുടെ സുഹൃത്തുക്കളും. ഭക്ഷണം കഴിച്ചു പുറത്തു വന്നപ്പോഴും സൂര്യന്‍ അസ്തമിച്ചിരുന്നില്ല, ഞാന്‍ വാച്ചില്‍ നോക്കി. രാത്രി പതിനൊന്നു മണി. നാളെ സെ പീറ്റേഴ്സ് ബര്‍ഗില്‍ നിന്ന് വീണ്ടും ആംസ്റ്റര്‍ ഡാമിലെക്ക് പോകണം.

 













രാവിലെ എഴുന്നേറ്റു, ബാഗുകള്‍ പായ്ക്ക് ചെയ്തു. ഞംഞം കഴിഞ്ഞപ്പോഴേക്കു ഡ്രൈവര്‍ വന്നു. വീണ്ടും  നഗരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം. ഓഫീസില്‍ ചെന്ന് കുറെ നേരം ഇ മെയില്‍ നോക്കി, പതിവിനു വിപരീതമായി ഉസ്ദാര്‍ നേരത്തെ എത്തി. കണക്കുകള്‍ നോക്കി. ചില ചില്ലറ അഡ്ജസ്റ്റ്മെന്‍റുകള്‍ നടത്തി. കഴിഞ്ഞ തവണ വന്നപ്പോള്‍ കണ്ട ചില സുഹൃത്തുക്കളെ അടുത്തുള്ള കമ്പനിയില്‍ പോയി കണ്ടു. അവരില്‍ പ്രധാനി എലീന ആയിരുന്നു. വെളുത്തു മെലിഞ്ഞ ഒരു സുന്ദരി കുട്ടി. കുറെ നേരം ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചു നോവ്രുസ് എന്ന സുഹൃത്തിനെ കണ്ടു. ചെന്നപ്പോഴേ അദേഹം ബ്ലാക്ക് ലേബല്‍ എടുത്തു വീശി. കുറെ നേരം സൊറ പറഞ്ഞിരുന്നു നോവ്രൂസിനോപ്പം അദേഹത്തിന്‍റെ  സ്വന്തം ഹോട്ടലില്‍ പോയി. അവിടെ നിന്ന് ഭക്ഷണം കഴിച്ചു തിരികെ വന്നു. റഷ്യയിലെ ചെറിയ റെസ്റ്റോറന്‍റുകളില്‍ പോലും ആടാനും പാടാനും ഉള്ള സ്റ്റേജുകള്‍ ഉണ്ട്.  വീണ്ടും ഓഫീസില്‍ വന്നു മെയിലുകള്‍ ചെക്ക് ചെയ്തു. ഇനി അധികം സമയം ഇല്ല, സെ, പീറ്റര്‍സ് ബര്‍ഗിനോട് വിട പറയുന്നു... സെ. പീറ്റര്‍സ് വിമാനത്താവളത്തില്‍ നിന്ന് രാത്രി പത്തിന് മോസ്കോ വിമാനം. മോസ്കോവില്‍ നിന്ന് അതി രാവിലെ ആംസ്റ്റര്‍ ഡാമിലേയ്ക്ക്  വിമാനം. ആദ്യമായാണ്‌ പുളിക്കോവ ഒന്ന്  വിമാനത്താവളത്തില്‍ നിന്ന് വിമാനം കയറുന്നത്. നമ്മുടെ നാട്ടിലേത് പോലെ വലിയ സുരക്ഷയൊന്നും അവിടെ തോന്നിച്ചില്ല.

മോസ്കോയില്‍ മൂന്നു പ്രധാന എയര്‍ പോര്‍ട്ടുകള്‍ ആണുള്ളത്. കഴിഞ്ഞ തവണ ടോമോടെടോവ എയര്‍ പോര്‍ട്ട് വഴി ആണ് ദുബായിലേക്ക് മടങ്ങിയത്. പക്ഷെ ഇത്തവണ  ഷെറിമേത്യോവ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട്‌ വഴി ആണ് യാത്ര. ഏറോ ഫ്ലോട്ട് വിമാനക്കമ്പനി ഓപ്പറേറ്റ്  ചെയ്യുന്നത് ഷെറിമേത്യോവ എയര്‍ പോര്‍ട്ടില്‍ നിന്നാണ്. ഈ എയര്‍ പോര്‍ട്ടിനു രണ്ടു ടെര്‍മിനലുകള്‍ ആണുള്ളത്... ഞാന്‍ കയറിയ വിമാനം ഷെറിമേത്യോവ എയര്‍ പോര്‍ട്ടിലെ ഡൊമെസ്റ്റിക് ടെര്‍മിനലില്‍ ആണ് പറന്നെത്തിയത്‌., അവിടെ നിന്ന് ഇന്റര്‍ നാഷണല്‍ ടെര്‍മിനല്‍ വരെ എസ്കലേറ്റര്‍ വഴി വളരെയധികം ദൂരം നടക്കണം. ഒടുവില്‍ പതിനൊന്നരയോടെ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ ഇരിപ്പുറപ്പിച്ചു. മോസ്കോയിലെ രണ്ടാമത്തെ വലിയ വിമാനത്താവളം ആണ്. വളരെ നല്ല നിലയില്‍, അതി മനോഹരമായി ഒരുക്കിയിരിക്കുന്ന വിമാനത്താവളം. നല്ല ഉറക്കം വരുന്നു... പക്ഷെ നല്ല തണുപ്പുള്ള സ്റ്റീല്‍ കസാലകള്‍ മാത്രം. ഉറങ്ങാന്‍ കഴിയില്ല. ദുബായ് എയര്‍ പോര്‍ട്ടിലെ നീളം കൂടിയ, ഉറങ്ങുവാന്‍ വേണ്ടി സജ്ജീകരിച്ചിട്ടുള്ള ലെതര്‍ കസേരകള്‍ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.... പക്ഷെ അത് പോലൊരെണ്ണം അവിടെ മുഴുവന്‍ പരതിയിട്ടും കണ്ടില്ല. ഉറക്കം വരാതെ ഇരുന്നും നടന്നും രാവിലെ അഞ്ചു മണി വരെ അവിടെ കഴിച്ചു കൂട്ടി. അതിരാവിലെ കെ എല്‍ എം വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് ...

വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരിക്കുന്ന റഷ്യന്‍ സുന്ദരി, വാ തോരാതെ സംസാരിച്ചു തുടങ്ങി. അവര്‍  ഹോളിഡെ  ആഘോഷിക്കുവാന്‍ അവരുടെ കാമുകനെ തേടി ആംസ്റ്റാര്‍ ഡാമിലേക്ക് പോവുകയാണ്. അവരും ഒരു കാലത്ത് ദുബായില്‍ ജീവിച്ചിരുന്നു എന്ന് പറയുകയുണ്ടായി. എന്തായാലും എനിക്ക് ഉറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. എയര്‍ പോര്‍ട്ടില്‍ എനിക്കായി കീസ് കാത്തു നില്‍പ്പുണ്ടായിരുന്നു...